കടുത്ത മഞ്ഞ്; ഡൽഹിയിൽ 16 വിമാനങ്ങൾ റദ്ദാക്കി, നിരവധി സർവീസുകൾ വൈകുന്നു

ന്യൂഡൽഹി: ദേശീയ തലസ്ഥാനത്ത് കടുത്ത മഞ്ഞുവീഴ്ചയെയും കുറഞ്ഞ കാഴ്ചപരിധിയെയും തുടർന്ന് വിമാന സർവീസുകൾ താറുമാറായി. ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബുധനാഴ്ച 16 വിമാനങ്ങളാണ് റദ്ദാക്കിയത്.
ഇതിൽ 11 എണ്ണം ഡൽഹിയിലേക്ക് എത്തേണ്ടവയും അഞ്ചെണ്ണം പുറപ്പെടേണ്ടവയുമാണ്. മഞ്ഞ് ശക്തമായതോടെ നൂറുകണക്കിന് വിമാനങ്ങൾ വൈകിയാണ് സർവീസ് നടത്തുന്നത്. കിലോമീറ്ററുകളോളം കാഴ്ചപരിധി കുറഞ്ഞത് റൺവേയിലെ പ്രവർത്തനങ്ങളെ ബാധിച്ചു.
പ്രതിദിനം 1,300-ഓളം വിമാനങ്ങൾ കൈകാര്യം ചെയ്യുന്ന ഡൽഹി വിമാനത്താവളത്തിൽ സർവീസുകൾ വൈകുന്നത് രാജ്യത്തെ മറ്റ് വിമാനത്താവളങ്ങളെയും ബാധിച്ചിട്ടുണ്ട്. മണിക്കൂറുകളോളം വിമാനത്താവളത്തിൽ കാത്തിരിക്കേണ്ടി വരുന്നത് യാത്രക്കാരെ വലിയ ദുരിതത്തിലാക്കി.
നിലവിൽ വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ സാധാരണ നിലയിലേക്ക് മടങ്ങുകയാണെന്ന് ഡൽഹി ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് അറിയിച്ചു. മഞ്ഞ് കുറയുന്നതിനനുസരിച്ച് സർവീസുകൾ പുനഃക്രമീകരിച്ചു വരികയാണ്.
വരും ദിവസങ്ങളിലും മഞ്ഞ് തുടരാൻ സാധ്യതയുള്ളതിനാൽ യാത്രക്കാർ വിമാന കമ്പനികളുമായി ബന്ധപ്പെട്ട് സമയം ഉറപ്പുവരുത്തണമെന്ന് അധികൃതർ നിർദ്ദേശിച്ചു.










0 comments