സി.ജെ റോയിയുടെ മരണം: ആദായനികുതി ഉദ്യോഗസ്ഥരുടെ പീഡനം വെളിപ്പെടുത്തുന്ന ഡയറിക്കുറിപ്പുകൾ കണ്ടെടുത്തു

ബെംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി.ജെ റോയിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ നിർണ്ണായക തെളിവുകൾ പുറത്ത്. മരണത്തിന് തൊട്ടുമുമ്പ് അദ്ദേഹം എഴുതിയ വ്യക്തിപരമായ ഡയറിക്കുറിപ്പുകൾ പൊലീസ് കണ്ടെടുത്തു.
ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരിൽ നിന്ന് താൻ നേരിട്ട കടുത്ത മാനസിക സമ്മർദ്ദത്തെക്കുറിച്ചും ഭീഷണികളെക്കുറിച്ചും ഡയറിയിൽ സൂചിപ്പിച്ചിട്ടുള്ളതായാണ് വിവരം.
കഴിഞ്ഞ ദിവസങ്ങളിൽ സി.ജെ റോയിയുടെ ഓഫീസിലും വസതിയിലും നടന്ന ഐടി പരിശോധനക്കിടെ ഉദ്യോഗസ്ഥർ അദ്ദേഹത്തെ മോശമായി കൈകാര്യം ചെയ്തതായി കുടുംബം ആരോപിച്ചിരുന്നു.
ഇതിനെ ശരിവെക്കുന്ന സൂചനകളാണ് ഡയറിയിലുള്ളതെന്നാണ് അന്വേഷണ സംഘം നൽകുന്ന വിവരം. "എനിക്ക് ഇനി ഇത് സഹിക്കാനാവില്ല" എന്നും "ചില ഉദ്യോഗസ്ഥർ തന്നെ കുടുക്കാൻ ശ്രമിക്കുന്നു" എന്നും ഡയറിയിൽ കുറിച്ചിട്ടുണ്ട്.
കേരളത്തിൽ നിന്നെത്തിയ ചില പ്രത്യേക ഉദ്യോഗസ്ഥർ തന്നെ വ്യക്തിപരമായി ലക്ഷ്യം വെച്ചതായി റോയ് ഡയറിയിൽ എഴുതിയിട്ടുണ്ട്. താൻ ചെയ്യാത്ത തെറ്റുകൾ ഏറ്റുപറയാൻ ഉദ്യോഗസ്ഥർ നിർബന്ധിച്ചതായും ഇത് തന്നെ മാനസികമായി തകർത്തതായും കുറിപ്പിലുണ്ട്.
ഡയറിക്ക് പുറമെ അദ്ദേഹത്തിന്റെ ഫോണിലെ ചില സന്ദേശങ്ങളും പൊലീസ് പരിശോധിച്ചുവരികയാണ്. സംഭവത്തിൽ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് കേസെടുക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു.
കണ്ടെടുത്ത ഡയറി ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു. സി.ജെ റോയിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണം ശക്തമായ സാഹചര്യത്തിൽ കർണാടക പൊലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്. അതേസമയം, ബിസിനസ് ലോകത്തെ പ്രമുഖർ റോയിക്ക് നീതി തേടി രംഗത്തെത്തിയിട്ടുണ്ട്.









0 comments