നാഷണൽ ഹെറാൾഡ് അഴിമതിക്കേസ് : നേതാക്കള്‍ക്ക് കവചംതീര്‍ക്കാന്‍ ഹൈക്കമാൻഡ്

ന്യൂഡൽഹി
: നാഷണൽ ഹെറാൾഡ് അഴിമതി കേസ് തുടർനടപടികൾക്കായി പരിഗണിക്കാനിരിക്കെ മുതിർന്ന നേതാക്കളുടെ അടിയന്തര യോഗം കോൺഗ്രസ് ഹൈക്കമാൻഡ് വിളിച്ചുചേർത്തു. പ്രസിഡന്റ് മല്ലികാർജ്ജുൻ ഖാർഗെയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറിമാരും സംസ്ഥാന ചുമതലക്കാരും പോഷകസംഘടനാ പ്രസിഡന്റുമാരും പങ്കെടുത്തു.
സോണിയയെയും രാഹുലിനെയും സംരക്ഷിച്ചുനീങ്ങാൻ യോഗത്തിൽ ധാരണയായി. നേതാക്കൾ സോണിയയ്‌ക്കും രാഹുലിനും പിന്തുണയറിയിച്ചു.
കേസിൽ സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും ഇഡി പ്രതികളാക്കിയത് ഗൂഡാലോചനയുടെ ഭാഗമായാണെന്ന് ഖാർഗെ ആമുഖ പ്രസംഗത്തിൽ പറഞ്ഞു. ഇത്തരം നീക്കങ്ങളിൽ കോൺഗ്രസ് ഭയപ്പെടില്ല.
അഹമദാബാദിൽ എഐസിസി സമ്മേളനം ചേർന്നതിന് പിന്നാലെയാണ് സോണിയയ്‌ക്കും രാഹുലിനുമെതിരായ നീക്കം.
യങ് ഇന്ത്യൻ ലിമിറ്റഡ് ലാഭത്തിനായി പ്രവർത്തിക്കുന്ന കമ്പനിയല്ല. അസോസിയേറ്റഡ് ജേർണൽസിന്റെ ഓഹരികളോ ലാഭമോ ആർക്കും കൈമാറാനാവില്ല.
ബിജെപി നേതാക്കൾ വിഷയത്തിൽ നുണ പ്രചരിപ്പിക്കുകയാണ്. സത്യാവസ്ഥ ജനങ്ങളിൽ എത്തിക്കണം.
കോൺഗ്രസിന്റെ പോരാട്ടം ദുർബലപ്പെടില്ല. വഖഫ് വിഷയത്തിൽ പ്രതിപക്ഷത്തിന്റെ വാദങ്ങൾ സുപ്രീംകോടതി ഗൗരവത്തിലെടുത്തിട്ടുണ്ട്–- ഖാർഗെ പറഞ്ഞു.











0 comments