print edition ഭക്ഷ്യസുരക്ഷാ നിയമഭേദഗതി നീക്കം; വ്യക്തമാകുന്നത് ദരിദ്രരോടുള്ള കേന്ദ്രസർക്കാരിന്റെ നിസംഗത

പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: 2013ലെ ഭക്ഷ്യസുരക്ഷാ നിയമം ഭേദഗതിവരുത്തി എഎവൈ വിഭാഗത്തിനുള്ള സൗജന്യ ഭക്ഷ്യധാന്യം വെട്ടിച്ചുരുക്കാനുള്ള നീക്കത്തിലൂടെ വ്യക്തമാകുന്നത് ദരിദ്രരോടും തൊഴിലാളിവർഗത്തോടുമുള്ള കേന്ദ്രസർക്കാരിന്റെ നിസംഗതയെന്ന് അഖിലേന്ത്യാ കർഷകത്തൊഴിലാളി യൂണിയൻ. ദരിദ്രരിൽ ദരിദ്രരായവർക്ക് നിലവിൽ നൽകുന്നതിനേക്കാൾ റേഷൻ ആവശ്യമാണെന്ന് ആരോഗ്യ വിദഗ്‌ദരുൾപ്പെടെ നിരീക്ഷിച്ചിട്ടുണ്ട്.
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ പഠനമനുസരിച്ച് ദരിദ്ര വിഭാഗത്തിൽപ്പെടുന്ന ഒരാൾക്ക് മാസം 14 കിലോ ഗ്രാം ഭക്ഷ്യധാന്യം ആവശ്യമാണ്. ഇൗ നിർദേശം നിലനിൽക്കുന്പോഴാണ് കുടുംബത്തിന് നൽകുന്ന 35 കിലോ ഭക്ഷ്യധാന്യമെന്നത് കുടുംബത്തിലെ ഒരാൾക്ക് ഏഴ് കിലോയായി പരിമതപ്പെടുത്തുന്നത്.
ലക്ഷക്കണക്കിന് മനുഷ്യർ ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തിന് പുറത്താണെന്ന വസ്‌തുതയും ഭേദഗതി മറക്കുന്നു. 2011 സെൻസസ് പ്രകാരമാണ് സബ്‌സിഡി നിരക്കിലുള്ള ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യുന്ന ക്വാട്ട നിശ്ചയിച്ചത്. ജനസംഖ്യ വർധിച്ചിട്ടും ക്വാട്ട പുതുക്കാൻ സർക്കാർ തയ്യാറായിട്ടില്ല.
പത്തുകോടി പേർ പൊതുവിതരണ സംവിധാനത്തിന് പുറത്താണെന്ന് 2021ലെ ഒരു പഠനം വ്യക്തമാക്കുന്നു. വിശപ്പ്, ഭക്ഷണം, ദാരിദ്രം എന്നിവയെക്കുറിച്ച് മനസിലാക്കാത്തവരാണ് ബിജെപി സർക്കാർ. ഭക്ഷ്യധാന്യ വിതരണം വർധിപ്പിക്കണമെന്നും അഖിലേന്ത്യാ കർഷകത്തൊഴിലാളി യൂണിയൻ പ്രസ്‌താവനയിൽ പറഞ്ഞു.











0 comments