പുറത്തേക്കുള്ള ഇടുങ്ങിയ വഴി, തിരക്ക്: മരണക്കെണിയായി ഗോവ നിശാക്ലബ്

പനാജി: ഗോവയിലെ അര്‍പോറ ഗ്രാമത്തിലെ നിശാക്ലബ്ബ് മരണക്കെണിയായത് എങ്ങനെ എന്ന നിർണായക വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. തീപിടുത്തത്തിൽ നിന്ന് രക്ഷപ്പെടാൻ ആളുകൾ ഓടിയെത്തിയപ്പോൾ പ്രദേശത്ത് പരിഭ്രാന്തിപരന്നു. ക്ലബ്ബിനു പുറത്തേക്കിറങ്ങാനുള്ള ഇടുങ്ങിയ ഇടനാഴിയും എക്സിറ്റും ദുരന്തത്തിന്റെ വ്യാപ്തി വർധിപ്പിച്ചു. ഇത് അഗ്നിരക്ഷാ ഉദ്യോഗസ്ഥർക്ക് തീയണയ്ക്കാനും വെല്ലുവിളിയായി.
ഞായറാഴ്ച അർദ്ധരാത്രി കഴിഞ്ഞാണ് നിശാക്ലബ്ബിൽ തീപിടുത്തമുണ്ടായത്. നിശാക്ലബ്ബിലുണ്ടായ അഗ്നിബാധയിൽ മരിച്ചവരുടെ എണ്ണം 25 ആയി. പലരും ശ്വാസം മുട്ടിയാണ് മരിച്ചത്. ദുരന്തത്തിൽ മരിച്ചവരിൽ നാല് വിനോദസഞ്ചാരികളും 14 ജീവനക്കാരുമുൾപ്പെടും. ക്ലബ്ബിൽ നിരവധി സുരക്ഷാ ലംഘനങ്ങൾ നടന്നതായാണ് ആരോപണം. തീപിടുത്തത്തിന്റെ കാരണം എന്തെന്ന് ഇതുവരെയും വ്യക്തമായിട്ടില്ല.
മുകളിലത്തെ നിലയിലാണ് തീപിടിത്തമുണ്ടായതെന്നാണ് നിഗമനം. ശരിയായ വെന്റിലേഷനുകളില്ലാത്തതിനാൽ ആളുകൾക്ക് ശ്വാസംമുട്ടി. കായലിനോട് ചേർന്നാണ് നൈറ്റ്ക്ലബ് സ്ഥിതി ചെയ്യുന്നത്. ഒരു ഇടുങ്ങിയ വഴിയിലൂടെ മാത്രമേ ആ നിശാക്ലബ്ബിലേക്ക് പ്രവേശിക്കാൻ കഴിയൂ. അതിനാൽ ഫയർ ട്രക്കുകൾ 400 മീറ്റർ അപ്പുറത്ത് പാർക്ക് ചെയ്യേണ്ടിവന്നു. ഇതോടെ രക്ഷാപ്രവർത്തനങ്ങൾ വൈകി.
നിശാക്ലബ് അഗ്നി സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ലെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു. അപകടത്തിന്റെ കാരണം കണ്ടെത്തുന്നതിനായി ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ടു. പഞ്ചായത്തുകൾ എല്ലാ നിശാക്ലബ്ബുകളിലും ഇനി അഗ്നി സുരക്ഷാ ഓഡിറ്റുകൾ നടത്തുമെന്നും ആവശ്യമായ സുരക്ഷാ അനുമതികൾ നേടണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ച നോട്ടീസ് നൽകുമെന്നും കലാൻഗുട്ട് എംഎൽഎ മൈക്കൽ ലോബോ പറഞ്ഞു. ഇവ പാലിക്കാത്ത സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.










0 comments