എപ്‌സ്റ്റൈൻ ഫയലിൽ നരേന്ദ്ര മോദിയുടെ പേരും; രേഖകൾ പുറത്ത്

ന്യൂഡൽഹി: ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റൈന്റെ വെളിപ്പെടുത്താത്ത രേഖകൾ യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ടതോടെ ഇന്ത്യൻ രാഷ്ട്രീയത്തിലും വൻ വിവാദം. പുറത്തുവന്ന ദശലക്ഷക്കണക്കിന് രേഖകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരും പരാമർശിക്കപ്പെട്ടതാണ് വിവാദത്തിന് കാരണമായത്.
മോദി തന്റെ ഉപദേശം സ്വീകരിച്ചെന്നും ട്രംപിനായി അദ്ദേഹം ഇസ്രയേലിൽ പോയി എന്നുമുള്ള എപ്‌സ്റ്റീൻറെ പരാമർശം അടങ്ങിയ ഇമെയിൽ വിവരങ്ങളാണ് പുറത്ത് വന്നത്. അതുകൊണ്ട് ഗുണമുണ്ടായെന്നും പരാമർശമുണ്ട്. എന്നാൽ ഈ വാർത്തകളെ വിദേശകാര്യ മന്ത്രാലയം പൂർണ്ണമായും തള്ളിക്കളഞ്ഞു.
2014-നും 2019-നും ഇടയിൽ ഇന്ത്യൻ ഉന്നതരുമായി ബന്ധം സ്ഥാപിക്കാൻ എപ്‌സ്റ്റൈൻ ശ്രമിച്ചിരുന്നതായി ഈ രേഖകൾ വെളിപ്പെടുത്തുന്നു. പ്രത്യേകിച്ച് പ്രധാനമന്ത്രിയുടെ 2017-ലെ ഇസ്രായേൽ സന്ദർശന വേളയിൽ ഇതിനായി ശ്രമങ്ങൾ നടന്നതായും സൂചനയുണ്ട്.
പ്രധാനമന്ത്രിക്കെതിരെ ഉയരുന്ന ആരോപണങ്ങൾ തികഞ്ഞ അവജ്ഞയോടെ തള്ളിക്കളയുന്നതായി വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. എപ്‌സ്റ്റൈൻ സ്വന്തം താല്പര്യങ്ങൾക്കായി ചില പേരുകൾ രേഖകളിൽ ഉൾപ്പെടുത്തിയതാകാം എന്നും, ഒരു തരത്തിലുള്ള കുറ്റകൃത്യങ്ങളിലും പ്രധാനമന്ത്രിക്ക് പങ്കില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
അതേസമയം, സംഭവത്തിൽ ഉന്നതതല അന്വേഷണം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. പ്രധാനമന്ത്രിക്ക് അന്താരാഷ്ട്ര തലത്തിലുള്ള ബന്ധങ്ങളെക്കുറിച്ച് കൂടുതൽ വ്യക്തത വേണമെന്ന് കോൺഗ്രസ് നേതാവ് പവൻ ഖേര പറഞ്ഞു.
എപ്‌സ്റ്റൈന്റെ ക്ലൈന്റ് ലിസ്റ്റിൽ പേരില്ലെങ്കിലും, അദ്ദേഹത്തിന്റെ ശൃംഖലയിലുള്ളവർ ഇന്ത്യൻ ഭരണനേതൃത്വവുമായി ബന്ധപ്പെടാൻ ശ്രമിച്ചത് ഗൗരവകരമാണെന്നും പ്രതിപക്ഷം ആരോപിക്കുന്നു. യുഎസ് ഹൗസ് ഓവർസൈറ്റ് കമ്മിറ്റി പുറത്തുവിട്ട 95,000-ത്തോളം ചിത്രങ്ങളിൽ ഡൊണാൾഡ് ട്രംപ്, ബിൽ ക്ലിന്റൺ തുടങ്ങിയ പ്രമുഖർക്കൊപ്പമുള്ള ചിത്രങ്ങളും ഉൾപ്പെടുന്നുണ്ട്.










0 comments