മൈസൂരുവിലെ സർക്കാർ ആശുപത്രിയിൽ 24 മണിക്കൂറിനുള്ളിൽ മരിച്ചത് 11 ഹൃദ്രോഗികൾ

ശ്രീ ജയദേവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോവാസ്കുലർ സയൻസസ് ആൻഡ് റിസർച്ച് അധികൃതർ വാർത്താ സമ്മേളനത്തിനായി തയാറെടുക്കുന്നു
ബംഗളൂരു: മൈസൂരുവിലെ സർക്കാർ ആശുപത്രിയിൽ 24 മണിക്കൂറിനുള്ളിൽ 11 രോഗികൾ മരിച്ചു. മൈസൂരിലെ ശ്രീ ജയദേവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോവാസ്കുലർ സയൻസസ് ആൻഡ് റിസർച്ചിലാണ് സംഭവം. മരിച്ചവരെല്ലാം 60 നും 85 നും ഇടയിൽ പ്രായമുള്ളവരായിരുന്നു. എല്ലാവരും ഹൃദ്‍രോഗികളായിരുന്നുവെന്നും വാർത്താ ഏജൻസിയായ ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തു.
അടിയന്തര ചികിത്സ ലഭിക്കേണ്ട ഗോൾഡഷ അവർ കഴിഞ്ഞ് 12 മുതൽ 24 മണിക്കൂർ വരെ വൈകിയാണ് രോഗികളെ ആശുപത്രിയിൽ എത്തിച്ചതെന്നും അതിനാലാണ് ഇത്രയധികം മരണങ്ങൾ സംഭവിച്ചതെന്നുമാണ് ആശുപത്രി അധികൃതരുടെ വാദം. ചികിത്സ ലഭിക്കാതെ ആരും മരിച്ചിട്ടില്ലെന്നും ജീവനക്കാരുടെ കുറവോ അശ്രദ്ധയോ മൂലമല്ല മരണങ്ങളെന്നും മെഡിക്കൽ സൂപ്രണ്ട് ഡോ. കെ എസ് സദാനന്ദ് പറഞ്ഞു. രാത്രി ഡ്യൂട്ടിയിൽ മൂന്ന് ഡോക്ടർമാർ ഉണ്ടായിരുന്നുവെന്നും ആവശ്യമെങ്കിൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാമെന്നും അദ്ദേഹം അറിയിച്ചു.
മൈസൂരു കൂടാതെ കുടക്, ഹാസൻ, മാണ്ഡ്യ, ചാമരാജനഗർ എന്നീ അയൽ ജില്ലകളിൽ നിന്നുള്ള രോഗികൾക്ക് ദൃദ്രോഗത്തിന് വിദഗ്ധ ചികിത്സയ്ക്കായി സമീപിക്കാവുന്ന എക ആശുപത്രിയാണിത്. അതിനാൽ ഇവിടെ എപ്പോഴും ഗുരുതരാവസ്ഥയിലുള്ള കേസുകൾ മാത്രമാണ് എത്തുന്നതെന്നും ഡോക്ടർമാർ പറയുന്നു.
കിടക്കകൾ പൂർണ്ണമായും നിറഞ്ഞതിനാൽ നിലവിൽ 20 രോഗികളെ ട്രോളികളിലാണ് ചികിത്സിക്കുന്നത്. 18 രോഗികളെ പ്രവേശിപ്പിക്കാൻ ശേഷിയുള്ള ഐസിയുവിൽ അസാധാരണ തിരക്ക് കാരണം 25 കേസുകൾ കൈകാര്യം ചെയ്യേണ്ടി വന്നു. ഒരു ഡോക്ടർക്ക് സാധാരണയായി ഒരു ദിവസം 50 മുതൽ 60 വരെ രോഗികളെ കാണാൻ കഴിയും. നിലവിലെ സാഹചര്യത്തിൽ ഇവിടുത്തെ ഡോക്ടർമാർക്ക് 100 ൽ കൂടുതൽ രോഗികളെ ചികിത്സിക്കേണ്ടി വരുന്നു.
ആശുപത്രിയിൽ എത്തുന്ന കേസുകളുടെ തീവ്രത കാരണം കഴിഞ്ഞ പത്ത് വർഷത്തെ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം ഇവിടെ ശരാശരി മരണനിരക്ക് 6 മുതൽ 8 ശതമാനം വരെയാണ്. ഡോക്ടർമാരുടെ കുറവും ചികിത്സാ സൗകര്യങ്ങളുടെ മോശം അവസ്ഥയുമാണ് മരണങ്ങൾക്ക് കാരണമെന്ന് ആരോപിച്ച് രോഗികളുടെ ബന്ധുക്കൾ ആശുപത്രിയിൽ പ്രതിഷേധിച്ചു.










0 comments