നിര്‍ത്തലാക്കിയതും ബിജെപി സര്‍ക്കാര്‍
പബ്ലിക് ബസ് സര്‍വ്വീസ് നിലച്ചിട്ട് 20 വര്‍ഷം, അപകടങ്ങൾ തുടര്‍ച്ചയായതോടെ പുതിയ സര്‍വ്വീസ് പ്രഖ്യാപിച്ച് മധ്യപ്രദേശ്

ഭോപ്പാൽ: മധ്യപ്രദേശിൽ 2005-ൽ നിർത്തലാക്കിയ സംസ്ഥാന പൊതുഗതാഗത ബസ് സർവീസ് വീണ്ടും ആരംഭിക്കാൻ ഒരുക്കം. അഴിമതിയും കെടുകാര്യസ്ഥതയും മൂലം വൻ സാമ്പത്തിക നഷ്ടം നേരിട്ടതിനെ തുടര്‍ന്ന് 2005-ൽ ബിജെപി മുഖ്യമന്ത്രിയായിരുന്ന അന്തരിച്ച ബാബുലാൽ ഗൗറിന്റെ കാലത്താണ് മധ്യപ്രദേശ് സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (MPSRTC) നിർത്തലാക്കിയത്.
ഇപ്പോൾ പ്രായശ്ചിത്തം പ്രഖ്യാപിച്ചാണ് പുനരാരംഭിക്കാനുള്ള നീക്കം. എന്നാൽ പഴയ പേര് മാറ്റി മുഖ്യമന്ത്രിയുടെ സ്വന്തം പേരിലാക്കിയാണ് സര്‍വ്വീസ് പരസ്യപ്പെടുത്തിയിരിക്കുന്നത്. മുഖ്യമന്ത്രി സുഗം പരിവാഹൻ സേവ എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി വിവിധ ഘട്ടങ്ങളിലായി സംസ്ഥാനത്തുടനീളം നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി മോഹൻ യാദവ് അറിയിച്ചു. പൊതുഗതാഗതം തന്നെ നിര്‍ത്തലാക്കിയ പാര്‍ടി നേതാവ്, മുൻ മുഖ്യമന്ത്രി ബാബുലാൽ ഗൗറിന്റെ ജന്മവാർഷിക ദിനത്തിൽ തന്നെയാണ് ഈ പുതിയ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.
'മധ്യപ്രദേശ് പാസഞ്ചർ ട്രാൻസ്പോർട്ട് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ്' എന്ന സംസ്ഥാനതല കമ്പനിയുടെ കീഴിലാണ് പുതിയ സർവീസുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. പബ്ലിക്-പ്രൈവറ്റ് പാർട്ണർഷിപ്പ് മാതൃകയിലാണ് ഇതിനാവശ്യമായ ഇൻഫ്രാസ്ട്രക്ചർ വികസിപ്പിക്കുന്നത്. സംസ്ഥാനത്തെ ആകെ ഏഴ് മേഖലകളായി തിരിച്ചിട്ടുണ്ട്
ഇൻഡോർ
ഉജ്ജൈൻ
ഭോപ്പാൽ
ജബൽപൂർ
സാഗർ
ഗ്വാളിയോർ
രേവ
ബസ് ഇല്ല യാത്ര അധികവും
ലോറിയിലും ടെമ്പോകളിലും
ഓരോ മേഖലയുടെയും മേൽനോട്ടത്തിനായി പ്രത്യേകം സബ്സിഡിയറി കമ്പനികൾ ഉണ്ടാകും. പദ്ധതിയുടെ ആദ്യ ഘട്ടം ജൂലൈ മാസത്തിൽ ഇൻഡോർ മേഖലയിൽ നിന്ന് ആരംഭിക്കും.
സംസ്ഥാനത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ കാരണം നഗരങ്ങളിൽ പോലും യാത്രാ ക്ലേശം രൂക്ഷമായിരുന്നു. കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ ഉൾഗ്രാമങ്ങളിലും ഗോത്രവർഗ മേഖലകളിലും സ്വകാര്യ വാഹനങ്ങളിലും ഓവർലോഡ് ചെയ്ത ടെമ്പോകളിലും യാത്ര ചെയ്ത് നിരവധി അപകടങ്ങളും മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു.
1,164 റൂട്ടുകൾ
നഗരത്തിനകത്തുള്ളവ, അന്തർജില്ലാ സർവീസുകൾ, അന്തർസംസ്ഥാന സർവീസുകൾ എന്നിവയുൾപ്പെടെ 1,164 റൂട്ടുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. 5,206 ബസുകൾ സർവീസ് നടത്തും. 7 പ്രാദേശിക ആസ്ഥാനങ്ങളെ ജില്ലാ ആസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്ന 620 റൂട്ടുകളിലായി 2,432 ബസുകൾ ഓടും എന്നിങ്ങനെയാണ് പദ്ധതിയെ കുറിച്ചുള്ള വിശദീകരണങ്ങൾ.










0 comments