ബ്രാഹ്മണ സമൂഹത്തെ അപമാനിക്കുന്നു: മനോജ് ബാജ്‌പേയി ചിത്രം നിരോധിക്കണമെന്ന് സിനിമ സംഘടന

ന്യൂഡൽഹി: നീരജ് പാണ്ഡെ സംവിധാനം ചെയ്യുന്ന മനോജ് ബാജ്‌പേയി ചിത്രം ‘ഘൂസ്‌ഖോർ പാണ്ഡിത്’ നിരോധിക്കണമെന്ന് സിനിമ സംഘടനയായ ഫെഡറേഷൻ ഓഫ് വെസ്റ്റേൺ ഇന്ത്യ സിനി എംപ്ലോയീസ്. ചിത്രത്തിന്റെ പേര് ബ്രാഹ്മണ സമൂഹത്തെ അപമാനിക്കുന്നതാണെന്നാണ് ആരോപണം.
നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ 'അഴിമതിക്കാരനായ പാണ്ഡെ/ബ്രാഹ്മണൻ' എന്ന അർത്ഥം വരുന്നതാണെന്ന് സംഘടന ചൂണ്ടിക്കാട്ടി. വിവാദം കനത്തതോടെ ചിത്രത്തിന്റെ പ്രൊമോഷണൽ വീഡിയോകൾ അണിയറപ്രവർത്തകർ നീക്കം ചെയ്തെങ്കിലും ചിത്രം പൂർണമായും നിരോധിക്കണമെന്ന നിലപാടിലാണ് എഫ് ഡബ്ല്യു ഐ സി ഇ.
ചിത്രത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തിയില്ലെങ്കിൽ നിർമ്മാതാവിനും സംവിധായകനുമെതിരെ നോട്ടീസ് നൽകുമെന്ന് സംഘടനയുടെ പ്രസിഡന്റ് ബിഎൻ തിവാരി മുന്നറിയിപ്പ് നൽകി.
അതേസമയം, 'പണ്ഡിത്' എന്ന പദത്തെ കൈക്കൂലിയുമായും അഴിമതിയുമായും ബന്ധിപ്പിക്കുന്നത് സമുദായത്തിന്റെ സൽപ്പേരിന് കളങ്കമുണ്ടാക്കുമെന്ന് ആരോപിച്ച് ഡൽഹി ഹൈക്കോടതിയിൽ ഹർജി സമർപ്പിക്കപ്പെട്ടിട്ടുണ്ട്. ലഖ്‌നൗവിൽ ചിത്രത്തിന്റെ അണിയറപ്രവർത്തകർക്കെതിരെ കേസെടുക്കുകയും ചെയ്തു.
എന്നാൽ ചിത്രം ഏതെങ്കിലും സമുദായത്തെ ലക്ഷ്യം വെച്ചുള്ളതല്ലെന്നും ഇതൊരു സാങ്കൽപ്പിക പൊലീസ് ഡ്രാമ മാത്രമാണെന്നും അണിയറപ്രവർത്തകർ പറഞ്ഞു. ജാതിയും മതവും പറഞ്ഞ് കലയുടെ മൂല്യം നശിപ്പിക്കുകയാണെന്നും കലയെ കലയായി കാണാൻ സിനിമ സംഘടയ്ക്ക് പോലും കഴിയുന്നില്ലെന്നും പറഞ്ഞ് പ്രതിഷേധം ശക്തമാണ്.










0 comments