മുഹമ്മദ് അഖ്‌ലാഖ് കൊലപാതക കേസ്
print edition അട്ടിമറിനീക്കം തടയണം ; രാഷ്‌ട്രപതിക്ക് കത്തയച്ച് ബൃന്ദ കാരാട്ട്

ന്യൂഡൽഹി
ഉത്തർപ്രദേശിലെ ദാദ്രിയിൽ മുഹമ്മദ് അഖ്‌ലാഖിനെ സംഘപരിവാറുകാർ കൊലപ്പെടുത്തിയ കേസ് അട്ടിമറിക്കാനുള്ള നീക്കത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സിപിഐ എം മുതിർന്ന നേതാവ് ബൃന്ദ കാരാട്ട് രാഷ്‌ട്രപതിക്ക് കത്തയച്ചു. കേസ് പൂർണമായും പിൻവലിക്കാനുള്ള യുപി സർക്കാരിന്റെ നിയമവിരുദ്ധ തീരുമാനത്തിന് സംസ്ഥാന ഗവർണർ രേഖാമൂലം അംഗീകാരം നൽകി.
ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ അഖ്‌ലാഖിന്റെ മകൻ ഡാനിഷ് ഇതുവരെ പൂർണമായും മുക്തമായിട്ടില്ല. മുഖ്യസാക്ഷി തെളിവുകൾ നൽകിയിട്ടും അഖ്‌ലാഖിന്റെ മകൾ പ്രതികളെയെല്ലാം തിരിച്ചറിഞ്ഞിട്ടും കേസ് അവസാനിപ്പിക്കാനാണ് തീരുമാനം. നീതി അട്ടിമറിക്കുന്ന ഇടപെടലാണിത്.
ഗവർണർ അനുമതി നൽകിയതോടെ യുപി സർക്കാർ ഗ്രേറ്റർ നോയിഡയിലെ ജില്ലാ കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. വിഷയം വെള്ളിയാഴ്‌ച പരിഗണിച്ച കോടതി പ്രോസിക്യൂഷന്റെ ആവശ്യപ്രകാരം കേസ് നീട്ടിവച്ചിരിക്കുകയാണ്. ഇൗ അസ്വസ്ഥതയുണ്ടാക്കുന്ന സാഹചര്യത്തിലാണ് താങ്കൾക്ക് കത്തെഴുതാൻ നിർബന്ധിതയായതെന്നും ബൃന്ദ കത്തിൽ ചൂണ്ടിക്കാട്ടി. ഗവർണറെ നിയമിക്കുന്നത് രാഷ്‌ട്രപതിയാണ്. രാഷ്‌ട്രപതിയോട് ഉത്തരം പറയാൻ ഗവർണർ ബാധ്യസ്ഥനുമാണ്. അതിനാൽ തന്നെ കേസിൽ രാഷ്‌ട്രപതി അടിയന്തരമായി ഇടപെടണമെന്ന് അഭ്യർഥിക്കുന്നെന്നും ബൃന്ദ കത്തിൽ പറഞ്ഞു.
ഗൗതം ബുദ്ധനഗറിലെ വീട്ടിൽ പശുഇറച്ചി സൂക്ഷിച്ചെന്ന് പ്രചരിപ്പിച്ചാണ് 2015 സെപ്‌തംബർ 28ന് മുഹമ്മദ് അഖ്‌ലാഖിനെ സംഘപരിവാറുകാർ കൊലപ്പെടുത്തിയത്. നരേന്ദ്ര മോദി അധികാരത്തിൽ എത്തിയശേഷം പശുവിന്റെ പേരിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നടന്ന കൊലപാതകങ്ങളിൽ ദേശീയ ശ്രദ്ധയിലേക്കെത്തിയ ആദ്യ സംഭവമായിരുന്നിത്.










0 comments