print edition ‘ജംഗിൾരാജ്’ പ്രചാരണത്തില്‍ വെട്ടിലായി എൻഡിഎ

പട്‌ന
ബിഹാറിൽ ആർജെഡി കാലത്തെ‘ജംഗിൾരാജ്’ മടങ്ങിവരാതിരിക്കാന്‍ എൻഡിഎയെ വീണ്ടും ജയിപ്പിക്കണമെന്ന മോദിയുടെയും അമിത്‌ഷായുടെയും പ്രചാരണം തിരിച്ചടിക്കുന്നു. ജൻ സുരാജ് നേതാവ് ദുലാർചന്ദ് യാദവിനെ പട്ടാപ്പകൽ കൊലപ്പെടുത്തിയ കേസിൽ ജെഡിയു നേതാവും മുൻഎംഎൽഎയും മൊകാമ സ്ഥാനാർഥിയുമായ അനന്ത് സിങ് അറസ്റ്റിലായതോടെയാണ് ‘ജംഗിൾരാജ്’ പ്രചാരണം എൻഡിഎയെ തിരിഞ്ഞുകൊത്തിയത്.
‘മഹാ ജംഗിൾരാജ്’ നടത്തുന്നവരാണ് ‘ജംഗിൾരാജ്’ പറഞ്ഞ് വോട്ട് പിടിക്കാൻ നോക്കുന്നതെന്ന് മഹാസഖ്യം നേതാക്കൾ പ്രചാരണറാലികളിൽ ആഞ്ഞടിച്ചു.ദേശീയ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെയും ബിഹാർ പൊലീസിന്റെയും കണക്കുകൾ വ്യക്തമാക്കുന്നത് 2015 മുതൽ ബിഹാറിൽ കുറ്റകൃത്യങ്ങളുടെ എണ്ണം വർധിച്ചെന്നാണ്. 2015മുതൽ 2024വരെ ബിഹാറിലെ മൊത്തം കുറ്റകൃത്യങ്ങളുടെ എണ്ണം 80.2 ശതമാനം വർധിച്ചെന്ന് ക്രൈം റെക്കോർഡ്‌സ് ബ്യൂറോ പറയുന്നു.
2020ൽ കോവിഡ് കാലത്ത് മാത്രമാണ് കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ ചെറിയ ഇടിവുണ്ടായത്. ആയിരക്കണക്കിന് കൊലപാതകങ്ങളാണ് ഒരോവർഷവും നടക്കുന്നത്. 2015ൽ 3,178 കൊലപാതകങ്ങളുണ്ടായി. സ്വത്തുതർക്കവും വ്യക്തിവൈരാഗ്യവുമാണ് മിക്ക കൊലപാതകങ്ങളുടെയും കാരണം. വധശ്രമക്കേസുകളുടെ എണ്ണവും കൂടുതലാണ്.








0 comments