print edition ഇസ്രയേല്‍ ബാന്ധവം : പിന്നില്‍ യുഎസ്

ന്യൂഡൽഹി
ഗാസയിലെ വംശഹത്യയുടെ പേരിൽ ലോകരാജ്യങ്ങൾക്കിടയിൽ ഒറ്റപ്പെടുന്ന ഇസ്രയേലിന് പിന്തുണയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ സന്ദർശനത്തിന് പിന്നിൽ യുഎസ് സമ്മർദം. ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ ക്ഷണപ്രകാരമാണ് സന്ദർശനമെങ്കിലും യുഎസുമായുള്ള വ്യാപാര കരാറിൽ ധാരണയിൽ എത്തിയതിന് തൊട്ടുപിന്നാലെയാണ് മോദിയുടെ സന്ദർശനമെന്നത് പ്രസക്തമാണ്.
വെടിനിർത്തൽ പ്രഖ്യാപിച്ചശേഷവും ഗാസയിൽ ഇസ്രയേൽ ഏകപക്ഷീയ ആക്രമണം തുടരുന്നതിനെതിരെ വലിയ രോഷം ലോകമാകെ ഉയർന്നിരുന്നു. ഗാസയിലെ കൂട്ടക്കുരുതിക്കൊപ്പം വെസ്‌റ്റ്‌ബാങ്ക് ബലമായി പിടിച്ചെടുക്കാൻ ഇസ്രയേൽ നടത്തുന്ന നീക്കങ്ങളും വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.
ക്രിമിനൽ രാഷ്ടമെന്ന് പരക്കെ വിശേഷിക്കപ്പെടുന്ന ഇസ്രയേലിന് നിലവിൽ അമേരിക്കയാണ് എല്ലാ സംരക്ഷണവും ഒരുക്കുന്നത്. എന്നാൽ മോദിയുടെ സന്ദർശനത്തിലൂടെ, അമേരിക്കയിൽനിന്ന് മാത്രമല്ല പിന്തുണ കിട്ടുന്നതെന്ന് അവകാശപ്പെടാൻ ഇസ്രയേലിന് അവസരം ലഭിച്ചിരിക്കുകയാണ്.
നരേന്ദ്ര മോദി 2017 ൽനടത്തിയ ഇസ്രയേൽ സന്ദർശനത്തിനുപിന്നിലും യുഎസ് സമ്മർദമുണ്ടെന്ന് എപ്‌സ്‌റ്റീൻ ഫയലുകളിലെ വെളിപ്പെടുത്തലുകളിൽനിന്ന് വ്യക്തമാണ്. ബാലപീഡകൻ ജെഫ്രി എപ്‌സ്‌റ്റിനും വ്യവസായി അനിൽ അംബാനിയുമായുള്ള ഇ– മെയിൽ സന്ദേശങ്ങളിൽ മോദിയുടെ ഇസ്രയേൽ സന്ദർശനവും പരാമർശിക്കപ്പെട്ടിരുന്നു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി അടുക്കണമെങ്കിൽ ആദ്യം ഇസ്രയേലിനെ കൈയ്യിലെടുക്കണമെന്ന സന്ദേശമാണ് അനിൽ അംബാനിക്ക് എപ്‌സ്‌റ്റീൻ കൈമാറിയത്. ഇതുപ്രകാരമാണ് മോദി ആദ്യം ഇസ്രയേൽ സന്ദർശിച്ചതും പിന്നീട് ട്രംപിന്റെ ക്ഷണപ്രകാരം യുഎസിൽ എത്തിയതും.
കാർഷിക വിപണി തുറന്നുകൊടുക്കുന്നതടക്കം അമേരിക്ക മുന്നോട്ടുവെച്ച പല ഉപാധികളും വ്യാപാരകരാറിനായി ഇന്ത്യ അംഗീകരിച്ചിരുന്നു. മോദിയുടെ പെട്ടെന്നുള്ള ഇസ്രയേൽ സന്ദർശനവും അമേരിക്ക മുന്നോട്ടുവെച്ച ഉപാധിയുടെ ഭാഗമാണെന്നാണ് കരുതുന്നത്.










0 comments