ഹെലികോപ്‌റ്റർ നിർമാണ കരാറിന് ഒത്താശ ചെയ്‌ത് മോദി സർക്കാർ
print edition അഗസ്‌താവെസ്‌റ്റ്‌ലാൻഡ് ഇടപാട് ; പേരുമാറ്റിയ കമ്പനിയും അദാനിയുമായി കരാർ

ന്യൂഡൽഹി
അഗസ്‌താവെസ്‌റ്റ്‌ലാൻഡ് പ്രതിരോധ ഇടപാടുമായി ബന്ധപ്പെട്ട് സംശയനിഴലിലായ ഇറ്റാലിയൻ കമ്പനിയുമായി അദാനിയുടെ കമ്പനിക്ക് ഹെലികോപ്‌റ്റർ നിർമാണ കരാറുണ്ടാക്കാൻ ഒത്താശ ചെയ്‌ത് മോദിസർക്കാർ. കേന്ദ്ര പ്രതിരോധ സെക്രട്ടറി രാജേഷ്‌കുമാർ സിങ്ങിന്റെ സാന്നിധ്യത്തിലാണ് ലിയോണാർഡോ– ഫിൻമെക്കാനിക്കയുമായി അദാനി ഡിഫെൻസ് ആൻഡ് എയ്‍റോസ്‌പേസ് കന്പനി ധാരണാപത്രം ഒപ്പിട്ടത്. 2010ൽ അഗസ്‌താവെസ്‌റ്റ്‌ലാൻഡ് വിവിഐപി ഹെലികോപ്‌റ്റർ ഇടപാടിനുവേണ്ടി കോഴ നൽകിയെന്ന ആരോപണത്തിൽ കരിന്പട്ടികയിലായ ഫിൻമെക്കാനിക്ക കന്പനി 2017 ജനുവരി മുതലാണ് ലിയോണാർഡോയെന്ന പുതിയ പേരിൽ പ്രവർത്തിക്കാൻ തുടങ്ങിയത്.
അഗസ്‌താവെസ്‌റ്റ്‌ലാൻഡ് ഇടപാടിന്റെ പേരിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സർക്കാരിനെതിരെ ബിജെപിയും കേന്ദ്രസർക്കാരും വലിയ രാഷ്ട്രീയ കോലാഹലങ്ങളാണ് സൃഷ്ടിച്ചിരുന്നത്. ഇടനിലക്കാരനായ ക്രിസ്‌ത്യൻ മിഷേലിനെ ജയിലിലടച്ചിരുന്നു. ഫിൻമെക്കാനിക്ക കന്പനിയാണ് കുറ്റം ചെയ്‌തതെന്നും ലിയോണാർഡോ കുറ്റം ചെയ്‌തിട്ടില്ലെന്നുമുള്ള വിചിത്രവാദമാണ് സിബിഐ കോടതിയിൽ ഉന്നയിച്ചത്. 2021ൽ ഫിൻമെക്കാനിക്കയുടെ (ലിയോണാർഡോ) വിലക്കും മോദിസർക്കാർ നീക്കി.
ലിയോണാർഡോ കന്പനിക്ക് ഇന്ത്യ 393 മില്യൺ യൂറോ നഷ്ടപരിഹാരമായി നൽകിയതായും ക്രിസ്‌ത്യൻ മിഷേലിന്റെ ഇറ്റാലിയൻ അഭിഭാഷക റോസ്‌മേരി പെട്രീസി അവകാശപ്പെട്ടിരുന്നു. വിചാരണ നടപടികളിൽനിന്നും ഒഴിവാക്കപ്പെട്ട് പുതിയ പേരിൽ വീണ്ടും സജീവമായ ഫിൻമെക്കാനിക്ക അദാനിഗ്രൂപ്പുമായി പുതിയ സംരംഭത്തിൽ ഏർപ്പെടാൻ തീരുമാനിച്ചു. ഇതിന് കേന്ദ്രസർക്കാർ എല്ലാ ഒത്താശയും ചെയ്‌തതോടെ ബിജെപിയുടെ ഇരട്ടത്താപ്പാണ് വെളിച്ചത്താകുന്നത്.










0 comments