അജിത് പവാറിന്റെ മരണം: രാജ്യത്തെ 400 ചെറുകിട വിമാനത്താവളങ്ങളിൽ പരിശോധനയ്ക്ക് ഉത്തരവിട്ട് കേന്ദ്രം

ന്യൂഡൽഹി: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ വിമാനാപകടത്തിൽ മരിച്ച പശ്ചാത്തലത്തിൽ, രാജ്യത്തെ എയർ ട്രാഫിക് കൺട്രോൾ സംവിധാനമില്ലാത്ത 400-ഓളം ചെറുകിട വിമാനത്താവളങ്ങളിലും എയർസ്ട്രിപ്പുകളിലും അടിയന്തര പരിശോധന നടത്താൻ കേന്ദ്ര വ്യോമയാന മന്ത്രാലയം ഉത്തരവിട്ടു.
സുരക്ഷാ മാനദണ്ഡങ്ങൾ കർശനമാക്കുന്നതിന്റെ ഭാഗമായാണ് 'അൺകൺട്രോൾഡ്' വിഭാഗത്തിൽപ്പെടുന്ന ഈ വിമാനത്താവളങ്ങളിൽ പരിശോധന നടത്തുന്നത്. ബാരാമതിയിലെ വിമാനാപകടത്തിൽ അജിത് പവാർ ഉൾപ്പെടെ അഞ്ച് പേർ കൊല്ലപ്പെട്ടത് വലിയ സുരക്ഷാ വീഴ്ചയായിട്ടാണ് മന്ത്രാലയം വിലയിരുത്തുന്നത്.
എടിസി സൗകര്യമില്ലാത്ത വിമാനത്താവളങ്ങളിൽ പൈലറ്റുമാർ സ്വയം ആശയവിനിമയം നടത്തിയാണ് ലാൻഡിംഗ് നടത്തുന്നത്. ഇത്തരം ഇടങ്ങളിൽ അഗ്നിശമന സേനയുടെ അഭാവം, വിനിമയ സൗകര്യങ്ങളുടെ കുറവ്, മോശം റൺവേ തുടങ്ങിയവ അപകട സാധ്യത വർദ്ധിപ്പിക്കുന്നു.
ഇത് പരിഹരിക്കാൻ രാജ്യത്തുടനീളം ഏകീകൃത സുരക്ഷാ മാനദണ്ഡം നടപ്പിലാക്കാനാണ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ലക്ഷ്യമിടുന്നത്. ബാരാമതി, ചന്ദ്രപൂർ, ഉജ്ജയിൻ, ഭാഗൽപൂർ തുടങ്ങിയ പ്രധാനപ്പെട്ട ചെറുകിട വിമാനത്താവളങ്ങൾ ഈ പട്ടികയിൽ ഉൾപ്പെടുന്നു.
സംസ്ഥാന സർക്കാരുകളുടെയും സ്വകാര്യ ഗ്രൂപ്പുകളുടെയും കീഴിലുള്ള ഇത്തരം കേന്ദ്രങ്ങളിൽ സുരക്ഷാ ഓഡിറ്റ് നടത്താൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. വിഐപി യാത്രകൾക്കും ചാർട്ടർ വിമാനങ്ങൾക്കും ഇത്തരം എയർസ്ട്രിപ്പുകൾ അനുയോജ്യമാണോ എന്ന കാര്യത്തിലും പരിശോധനയുണ്ടാകും. വരും ദിവസങ്ങളിൽ ഡിജിസിഎയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ ഓരോ കേന്ദ്രങ്ങളും നേരിട്ട് സന്ദർശിച്ച് റിപ്പോർട്ട് സമർപ്പിക്കും.










0 comments