എഫ്‌സിആർഎ ഭേദഗതി ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള കടന്നുകയറ്റം: എം കെ സ്റ്റാലിൻ

ചെന്നൈ: കേന്ദ്രസർക്കാർ കൊണ്ടുവന്ന വിദേശ സംഭാവന നിയന്ത്രണ ഭേദഗതി ബിൽ (എഫ്‌സിആർഎ) ന്യൂനപക്ഷ സ്ഥാപനങ്ങളെ തകർക്കാനുള്ള നേരിട്ടുള്ള ആക്രമണമാണെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പും പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധവും മുന്നിൽ കണ്ടാണ് കേന്ദ്രം ഇപ്പോൾ താൽക്കാലികമായി പിൻവാങ്ങുന്നതെന്നും സ്റ്റാലിൻ ആരോപിച്ചു.
സോഷ്യൽ മീഡിയയിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വഖഫ് സ്വത്തുക്കൾ കൈക്കലാക്കാനുള്ള ശ്രമങ്ങൾക്ക് പിന്നാലെ ന്യൂനപക്ഷ സ്ഥാപനങ്ങളിലേക്കുള്ള വിദേശ ധനസഹായം തടയാനാണ് ബിജെപി സർക്കാർ ഇപ്പോൾ ശ്രമിക്കുന്നതെന്ന് സ്റ്റാലിൻ കുറ്റപ്പെടുത്തി.
ഏപ്രിൽ 9-ന് നടക്കാനിരിക്കുന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ക്രൈസ്തവ വോട്ടുകളെ ബാധിക്കുമെന്ന് ഭയന്നാണ് ബിജെപി ബില്ലിൽ നിന്ന് പിന്നോട്ട് പോയത്. എന്നാൽ തിരഞ്ഞെടുപ്പിന് ശേഷം പ്രത്യേക പാർലമെന്റ് സമ്മേളനം വിളിച്ച് ഇത് പാസാക്കാൻ വ്യക്തമായ പദ്ധതിയുള്ളതായി സ്റ്റാലിൻ പറഞ്ഞു.
ക്രിസ്ത്യൻ എൻജിഒകൾ, പള്ളികൾ, മറ്റ് ന്യൂനപക്ഷ സ്ഥാപനങ്ങൾ എന്നിവയെ ലക്ഷ്യം വെച്ചുള്ളതാണ് ഈ നീതിരഹിതമായ ബിൽ. ഇത് പൂർണ്ണമായും പിൻവലിക്കാൻ പ്രധാനമന്ത്രി തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ന്യൂനപക്ഷ വിഭാഗങ്ങളുടെ വികസനത്തിനായി പ്രവർത്തിക്കുന്ന സംഘടനകളെ ശ്വാസം മുട്ടിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് ഡിഎംകെ എംപി കനിമൊഴിയും ആരോപിച്ചു.
ഭരണഘടന ഉറപ്പുനൽകുന്ന തുല്യ അവകാശങ്ങളെ തകർക്കാൻ മതേതര പുരോഗമന സഖ്യം അനുവദിക്കില്ലെന്നും അവർ വ്യക്തമാക്കി. കേരളത്തിൽ എഫ്‌സിആർഎ ബില്ലിനെതിരെ കത്തോലിക്കാ സഭയും മുസ്ലിം സംഘടനകളും ശക്തമായ നിലപാടെടുത്തതോടെ ബിജെപി പ്രതിരോധത്തിലായിരുന്നു.











0 comments