print edition മിസൈൽ നിർമാണവും സ്വകാര്യമേഖലയ്ക്ക്

പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: രാജ്യസുരക്ഷയ്ക്ക് തന്ത്രപ്രധാനമായ മിസൈൽ നിർമാണവും സ്വകാര്യമേഖലയ്ക്ക് തീറെഴുതാൻ കേന്ദ്രസർക്കാർ. ‘ഭാരത് ഡൈനമിക്‌സ് ലിമിറ്റഡി’ന് ആവശ്യാനുസരണമുള്ള മിസൈലുകൾ നിർമിക്കാൻ പരിമിതികളുണ്ടെന്ന് വാദിച്ച് കോർപറേറ്റുകൾക്കുമുന്നിൽ വാതിൽതുറക്കാനുള്ള നീക്കംതുടങ്ങി. ഇന്ത്യയുടെ ദീർഘദൂര എയർ ടു എയർ അസ്‌ത്രാ മിസൈലുകൾ സ്വന്തമാക്കാൻ ഇന്തോനേഷ്യ താൽപര്യം പ്രകടിപ്പിച്ചിരുന്നു. ഇതിനുപിന്നാലെയാണ് കേന്ദ്രത്തിന്റെ തീരുമാനം. മിസൈൽ നിർമാണത്തിന് സ്വകാര്യ സ്ഥാപനങ്ങളെയും ബഹുമേഖലാ കന്പനികളെയും സ്വാഗതം ചെയ്തുള്ള ‘റിക്വസ്‌റ്റ് ഫോർ പ്രൊപ്പോസൽ’ ഉടൻ പുറപ്പെടുവിക്കും.
അദാനി, ഐസിഒഎംഎം, ഭാരത് ഫോർജ്, ടാറ്റാഗ്രൂപ്പ്, മഹീന്ദ്രാഗ്രൂപ്പ് തുടങ്ങിയ കന്പനികൾ ക്ഷണം സ്വീകരിക്കുമെന്നാണ് കണക്കുകൂട്ടൽ. 180–200 കിലോമീറ്റർ ദൂരപരിധിയുള്ള അസ്‌ത്ര മാർക്ക് ടു മിസൈൽ നിർമിക്കാനുള്ള ദൗത്യമാകും ആദ്യം കൈമാറുന്നത്. 500 കിലോമീറ്റർ ദൂരപരിധിയുള്ള ‘പ്രളയ്’ ടാക്‌റ്റിക്കൽ ബാലിസ്‌റ്റിക് മിസൈൽ, 300 കിമീ ദൂരത്തുള്ള ശത്രുക്കളെ ആക്രമിക്കാൻ ശേഷിയുള്ള പിനാകാ മൾട്ടി ബാരൽ റോക്കറ്റ് ലോഞ്ചർ തുടങ്ങിയവയുടെ നിർമാണവും അടുത്തഘട്ടങ്ങളിൽ സ്വകാര്യമേഖലയ്‌ക്ക് നൽകും.
രാജ്യസുരക്ഷയ്‌ക്ക് നിർണായകമായ മിസൈൽ നിർമാണമേഖലയിലേക്ക് സ്വകാര്യ കന്പനികൾ വരുന്നത് ആശങ്കാജനകമാണെന്ന് സുരക്ഷാവിദഗ്‌ധർ വിലയിരുത്തി. അതീവരഹസ്യമായ സാങ്കേതികവിദ്യകൾ ചോരാനുള്ള സാധ്യകൾ തള്ളിക്കളയാനാകില്ല. ലാഭലക്ഷ്യത്തോടെ മാത്രം പ്രവർത്തിക്കുന്ന സ്വകാര്യ കന്പനികൾ സുരക്ഷാമാനദണ്ഡങ്ങളും വിവരസുരക്ഷാ ചട്ടങ്ങളും കർശനമായി പാലിക്കുമോയെന്നതും ആശങ്കയാണ്.











0 comments