116 കിലോ കഞ്ചാവുമായി
4 ഒഡിഷക്കാർ പിടിയിൽ

കറുകുറ്റി റെയിൽവേ സ്‌റ്റേഷന് സമീപത്തുനിന്ന് അങ്കമാലി എക്സൈസ് ഉദ്യോഗസ്ഥർ 116.37 കിലോ കഞ്ചാവുമായി അറസ്‌റ്റ് ചെയ്‌ത ഒഡിഷ സ്വദേശികളായ ലക്ഷ്മൺ പത്ര, ബൽഭദ്ര ധരുവ, തരസ്വർ പത്ര, പ്രദീപ് ഘഡേയ് എന്നിവർ തൊണ്ടിമുതലുമായി
കൊച്ചി
കറുകുറ്റി റെയിൽവേ സ്‌റ്റേഷന് സമീപത്തുനിന്ന് 116.37 കിലോ കഞ്ചാവുമായി സഹോദരങ്ങളുൾപ്പെടെ നാല് ഒഡിഷക്കാരെ എക്‌സൈസ് അറസ്‌റ്റ് ചെയ്‌തു. ലക്ഷ്മൺ പത്ര (39), ബൽഭദ്ര ധരുവ (30), തരസ്വർ പത്ര (36), പ്രദീപ് ഘഡേയ് (27) എന്നിവരെയാണ് അങ്കമാലി എക്സൈസ് ഞായർ പുലർച്ചെ അറസ്‌റ്റ് ചെയ്‌തത്.
മലയാളികൾ ഉൾപ്പെട്ടെ റാക്കറ്റിനാണ് ഇവർ കഞ്ചാവ് കൈമാറാനിരുന്നതെന്ന് സൂചനയുണ്ട്. മൊബൈൽ ഫോൺ വിളി വിവരങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചു.
ഒന്നേകാൽ കോടി രൂപ വിലവരുന്ന കഞ്ചാവാണ് പിടിച്ചതെന്ന് എറണാകുളം എക്‌സൈസ് ഡെപ്യൂട്ടി കമീഷണർ പി കെ സതീഷ് പറഞ്ഞു. കേരളത്തിലേക്ക് പ്രധാനമായും കഞ്ചാവ് കൊണ്ടുവരുന്നത് ഒഡിഷ, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിൽനിന്നാണെന്നും അദ്ദേഹം പറഞ്ഞു.
പതിനൊന്ന് ബാഗുകളിലായി 58 പൊതികളാക്കിയാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. അങ്കമാലി പാലിശേരിയിലേക്ക് വൻതോതിൽ മയക്കുമരുന്ന് വരുന്നതായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ കണ്ടെത്തിയത്. ലക്ഷ്മൺ പത്രയും തരസ്വർ പത്രയും സഹോദരങ്ങളാണ്. ഒഡിഷയിൽനിന്ന് കഞ്ചാവ് കേരളത്തിലെത്തിക്കുന്നതിന് ഒരാൾക്ക് 30,000 രൂപയാണ് ലഭിച്ചിരുന്നത്. തൃശൂരിൽ ട്രെയിൻ ഇറങ്ങി അവിടെനിന്ന് കറുകുറ്റിയിൽ എത്തിയതായാണ് പ്രതികൾ ചോദ്യംചെയ്യലിൽ പറഞ്ഞത്. ഇവരുടെ പക്കൽനിന്ന് ട്രെയിൻ, ബസ് ടിക്കറ്റുകൾ ലഭിക്കാത്തതിനാൽ എക്‌സൈസ് ഇൗ മൊഴി വിശ്വാസത്തിലെടുത്തിട്ടില്ല.
അങ്കമാലി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ എ വിപിൻദാസ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ പി കെ ബിജു, പി എൻ സുരേഷ് ബാബു, പ്രിവന്റീവ് ഓഫീസർമാരായ എം എ ഷിബു, വി ബി രാജേഷ്, എ പി പ്രദീപ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ എസ് നൗഫൽ, പി ബി സജീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.











0 comments