ബിഹാറിൽ ഉച്ചഭക്ഷണം കഴിച്ച് 70ലധികം സ്കൂൾ കുട്ടികൾക്ക് ഭക്ഷ്യവിഷബാധ; ഒരാളുടെ നില ഗുരുതരം

പാറ്റ്‌ന: ബിഹാറിലെ മധേപുര ജില്ലയിൽ സ്കൂളിൽ നിന്നും ഉച്ചഭക്ഷണം കഴിച്ച 70-ലധികം കുട്ടികളെ ശാരീരിക അസ്വസ്ഥതകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മധേപുര സദർ ബ്ലോക്കിന് കീഴിലുള്ള കരു ടോലയിലെ അപ്‌ഗ്രേഡഡ് മിഡിൽ സ്കൂളിലാണ് സംഭവം. ഭക്ഷണം കഴിച്ചതിന് പിന്നാലെ കുട്ടികൾക്ക് തുടർച്ചയായി ഛർദ്ദി, വയറുവേദന, തലകറക്കം എന്നിവ അനുഭവപ്പെടുകയായിരുന്നു.
സംഭവത്തെത്തുടർന്ന് പരിഭ്രാന്തരായ രക്ഷിതാക്കളും അധ്യാപകരും ഉടൻ തന്നെ കുട്ടികളെ ആംബുലൻസുകളിലും സ്വകാര്യ വാഹനങ്ങളിലുമായി മധേപുര സദർ ആശുപത്രിയിൽ എത്തിച്ചു. ഭൂരിഭാഗം കുട്ടികളുടെയും നില നിലവിൽ തൃപ്തികരമാണെങ്കിലും, ഒരു പെൺകുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്ന് ഡോക്ടർമാർ അറിയിച്ചു.
ഭക്ഷണത്തിൽ പല്ലി വീണതാണ് വിഷബാധയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഒരു എൻജിഒ വഴിയാണ് സ്കൂളിലേക്ക് ഭക്ഷണം എത്തിച്ചിരുന്നത്. സംഭവത്തിൽ രോഷാകുലരായ രക്ഷിതാക്കൾ ആശുപത്രിക്ക് പുറത്ത് പ്രതിഷേധിക്കുകയും അന്വേഷണം ആവശ്യപ്പെടുകയും ചെയ്തു. ജില്ലാ വിദ്യാഭ്യാസ ഓഫീസർ സഞ്ജയ് കുമാർ ആശുപത്രിയിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി. വീഴ്ച വരുത്തിയ എൻജിഒയ്ക്കും ഉദ്യോഗസ്ഥർക്കുമെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി. ഭക്ഷണത്തിന്റെ സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.










0 comments