print edition മോദിക്ക് വഴങ്ങി മെറ്റ; സമൂഹമാധ്യമങ്ങളിൽ വ്യാപക സെൻസർഷിപ്

ന്യൂഡൽഹി : കേന്ദ്രസർക്കാരിന്റെ ഭീഷണിക്ക് വഴങ്ങി സമൂഹമാധ്യമങ്ങളിൽ കേന്ദ്രസര്‍ക്കാരിനെയും പ്രധാനമന്ത്രിയെയും വിമര്‍ശിക്കുന്ന പോസ്റ്റുകളും റീലുകളും നീക്കം ചെയ്ത് മെറ്റ. ഐടി മന്ത്രി അശ്വനി വൈഷ്‌ണവ് ബഹുരാഷ്ട്ര കമ്പനിയായ മെറ്റ ഉന്നതരുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെയാണ് നടപടി. ധർമേന്ദ്ര പ്രധാന്റെ മന്ത്രിക്കസേര തെറിപ്പിച്ച യുവജന–വിദ്യാർഥി പ്രക്ഷോഭത്തിന്റെ പ്രഭവകേന്ദ്രമായ ഇൻസ്റ്റാഗ്രാമില്‍ നിന്നാണ് കൂടുതല്‍ റീലുകളും പോസ്റ്റുകളും നീക്കിയത്. സിജെപി പ്രക്ഷോഭത്തിന്റെ റീലുകൾ തുടരെ അപ്രത്യക്ഷമാവുന്നു. പെല്ലെറ്റ് പ്രയോഗത്തിൽ കാഴ്ച നഷ്ടപ്പെട്ട കശ്മീരിലെ പെൺകുട്ടിയെക്കുറിച്ചുള്ള വാര്‍ത്തയും ബ്ലോക്ക്‌ചെയ്തു. ഇത്തരം പോസ്റ്റുകളുടെ റീച്ച് തടയാനും, പകരം സർക്കാർ അനുകൂല പോസ്റ്റുകൾക്ക് റീച്ച് കൂട്ടാനും അൽഗോരിതത്തിൽ അഴിച്ചുപണിയും തുടങ്ങി.
മോദിയുടെ വീഡിയോ അഞ്ചുമണിക്കൂർ നീക്കിയതിന്റെ പേരിൽ മെറ്റയുടെ മേൽ കടുത്ത സമ്മർദം ചെലുത്തിയാണ് സെൻസറിങ് നടപ്പാക്കുന്നത്. വിപണി താൽപ്പര്യം മുൻനിർത്തി ഏതു സമ്മർദ്ദത്തിനും വഴങ്ങുന്ന മെറ്റ, കൂട്ട സെൻസർഷിപ്പിൽ പ്രതികരിച്ചിട്ടില്ല. തന്റെ നാലു പോസ്റ്റുകൾ മുന്നറിയിപ്പില്ലാതെ നീക്കിയെന്ന് സിജെപി നേതാവ് അശുതോഷ് റാംഗ എക്‌സിൽ കുറിച്ചു. അരവിന്ദ് കെജ്‌രിവാളിന്റെ വീഡിയോകളും നീക്കി. ഡൽഹിയിലെ എസ്‌എഫ്‌ഐ നേതാവ് സഖി ബന്ധുവിന്റെ അക്കൗണ്ടിലെ കോടിക്കണക്കിന് പേർ കണ്ട റീലുകളും നീക്കി.










0 comments