'വനിതാ ഡോക്ടറുടെ ഹിജാബ് വലിച്ചുതാഴ്ത്തിയ നിതീഷ് കുമാറിന്റെ പ്രവണത അപമാനകരം': മെഹബൂബ മുഫ്തി

ശ്രീനഗർ: ബിഹാറിൽ മെഡിക്കൽ ഓഫീസർമാരുടെ നിയമന ഉത്തരവ് വിതരണം ചെയ്യുന്ന ചടങ്ങിനിടെ വനിതാ ഡോക്ടറുടെ ഹിജാബ് വലിച്ചുതാഴ്ത്തിയ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നടപടിക്കെതിരെ മെഹബൂബ മുഫ്തി. നടപടി അങ്ങേയറ്റം അപമാനകരമാണെന്ന് പിഡിപി അധ്യക്ഷ പറഞ്ഞു.
അധികാരത്തിന്റെ ഹുങ്കിൽ ഒരു സ്ത്രീയുടെ അന്തസ്സിനെ ചോദ്യം ചെയ്യുന്ന നടപടിയാണിതെന്നും അവർ വിമർശിച്ചു. ബിഹാറിലെ പട്നയിൽ വെച്ച് നടന്ന ചടങ്ങിലാണ് വിവാദ സംഭവം നടന്നത്. വേദിയിൽ നിയമന ഉത്തരവ് കൈമാറുന്നതിനിടെ വനിതാ ഡോക്ടറുടെ ഹിജാബ് നിതീഷ് കുമാർ കൈകൊണ്ട് താഴേക്ക് വലിക്കുകയായിരുന്നു.
ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതിനെ തുടർന്ന് വലിയ വിമർശനങ്ങൾക്കാണ് വഴി തെളിച്ചത്. ഒരു മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടാവാൻ പാടില്ലാത്തത്രയും തരംതാണ പെരുമാറ്റമാണിതെന്നും മെഹബൂബ പ്രതികരിച്ചു.
ഒരു സ്ത്രീയുടെ വസ്ത്രധാരണം അവളുടെ വ്യക്തിസ്വാതന്ത്ര്യമാണ്. പൊതുവേദിയിൽ വെച്ച് ഒരു വനിതാ ഡോക്ടറോട് ഇത്തരത്തിൽ പെരുമാറിയത് അങ്ങേയറ്റം സ്ത്രീവിരുദ്ധമാണ്. ബിജെപിയുമായി ചേർന്ന് ഭരിക്കുന്ന നിതീഷ് കുമാറിന് ഇപ്പോൾ സ്ത്രീകളുടെ അന്തസ്സിനേക്കാൾ വലുത് അധികാരമാണോ എന്നും മെഹബൂബ മുഫ്തി ചോദിച്ചു.
സംഭവം വിവാദമായതോടെ മുഖ്യമന്ത്രിയുടെ പെരുമാറ്റം പിതൃതുല്യമായ വാത്സല്യത്തോടെ ഉള്ളതായിരുന്നു എന്നാണ് ജെഡിയുവിന്റെ വാദം. നിതീഷ് കുമാർ മാപ്പ് പറയണം എന്ന ആവശ്യം ശക്തമാണ്.










0 comments