എയിംസ് വിദ്യാർഥി കഴുത്ത് മുറിച്ച് മരിച്ച നിലയിൽ; പഠനഭാരം മൂലം ആത്മഹത്യ ചെയ്തതെന്ന് പൊലീസ്

പുണെ: പഠനഭാരം മൂലം മെഡിക്കൽ വിദ്യാർഥി മരിച്ച നിലയിൽ. എയിംസ് ഭോപാലിൽ പഠിക്കുന്ന മഹാരാഷ്‌ട്രയിൽ നിന്നുള്ള ഉത്കർഷ് എം ഷിംഗ്നെയെയാണ് (19) മരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്‌ചയായിരുന്നു സംഭവം. മഹാരാഷ്‌ട്രയിലെ പഞ്ചരത്‌ന ഹൗസിങ് സൊസൈറ്റിയിൽ നിന്ന് വിദ്യാർഥിയുടെ മൃതദേഹം കഴുത്ത് മുറിച്ച നിലയിൽ കണ്ടെടുക്കുകയായിരുന്നു.
പഠനഭാരം മൂലം വിദ്യാർഥി ആത്മഹത്യ ചെയ്തുവെന്നാണ് പൊലീസ് പറയുന്നത്. ഉത്കർഷ് കഴുത്ത് മുറിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നും അവർ പറയുന്നു. ‘രാവിലെ 10.15ന് പഞ്ചരത്‌ന ഹൗസിങ് സൊസൈറ്റിയിൽ ഒരു ചെറുപ്പക്കാരന്റെ മൃതദേഹം കിടക്കുന്നു എന്ന കോൾ ലഭിച്ചതിനെ തുടർന്നാണ് സംഭവ സ്ഥലത്തെത്തിയത്. മൃതദേഹം കണ്ടതിനെ തുടർന്നുള്ള അന്വേഷണത്തിൽ കഴിഞ്ഞ കുറച്ച മാസങ്ങളായി ഉത്കർഷ് വിഷാദ രോഗത്തിന് മരുന്ന് കഴിക്കുന്നയാളാണെന്നും മനസിലായി.’– പൊലീസിനെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
Related News
നീറ്റ് പരീക്ഷയിൽ 720ൽ 710 മാർക്ക് വാങ്ങിയാണ് ഉത്‌കർഷ് എയിംസിൽ പ്രവേശനം നേടിയത്. ഉത്‌കർഷിന്റെ സഹോദരനും മെഡിക്കൽ വിദ്യാർഥിയാണ്. അച്ഛൻ ഡോക്‌ടറും. കായിക മത്സരങ്ങൾക്കായാണ് ഉത്‌കർഷ് നഗരത്തിലെത്തിയതെന്നും, വിദ്യാർഥിയുടെ വാട്‌സ് ആപ്പ് അക്കൗണ്ടിൽ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തതായും ഡെപ്യൂട്ടി കമ്മീഷണർ രാജ്‌കുമാർ ഷിൻഡെ പറഞ്ഞു. കുറിപ്പിൽ, പഠനഭാരത്തെ കുറിച്ചും, ഹാജർ നിലയെ കുറിച്ചും പരാമർശിക്കുന്നുണ്ടെന്നാണ് വിവരം.
ഓൺലൈനിൽ നിന്ന് കത്തി പോലുള്ള ആയുധം കുറച്ച് ദിവസം മുൻപ് ഉത്‌കർഷ് വാങ്ങിയിരുന്നതായും അതുപയോഗിച്ചാണ് വിദ്യാർഥി ആത്മഹത്യ ചെയ്തതെന്നും പൊലീസ് പറയുന്നു. സംഭവത്തെ കുറിച്ച് പൊലീസ് വിശദമായി അന്വേഷിക്കാൻ ആരംഭിച്ചുവെന്നും പിടിഐ റിപ്പോർട്ട് ചെയ്യുന്നു.









0 comments