മഥുര ഷാഹി ഈദ്ഗാഹ് പള്ളി; ബിജെപിയുടെ അടുത്ത ആയുധം

Photo: ANI

സൗമ്യ സി എം
Published on Aug 30, 2026, 04:45 PM | 2 min read
ന്യൂഡല്‍ഹി: 1992 ഡിസംബർ 6 ന് ബാബറി മസ്ജിദ് തകർത്തു. അന്ന് തകർന്നു വീണത് ഒരു കെട്ടിടം മാത്രമല്ല, രാജ്യത്തെ മതസൗഹാർദത്തിന്റെ കെട്ടുറപ്പ് കൂടിയാണ്. നാളത്രയും അധികാരം കൈപിടിയിൽ ഒതുക്കാൻ കഴിയാതിരുന്ന ബിജെപിക്ക് അവരുടെ വർഗീയ അജണ്ട നടപ്പിലാക്കാൻ സാധിക്കുന്ന തുറുപ്പുചീട്ട്. ചുരുങ്ങിയ സമയം കൊണ്ട് ജനങ്ങളെ മുസ്ലിം, ഹിന്ദു എന്ന് രണ്ടായി വിഭജിക്കാൻ സംഘപരിവാർ ശ്രമിച്ചു. ഇതിലൂടെ ഹിന്ദുക്കൾക്ക് വേണ്ടി പോരാടാൻ സംഘപരിവാറുണ്ടെന്ന വിശ്വാസം ഊട്ടിയുറപ്പിച്ചു. ന്യൂനപക്ഷങ്ങളെ നിരന്തരം വേട്ടയാടി. അതിലൂടെ രാജ്യത്തെ സർവ്വാധികാരം ബിജെപി ഉറപ്പിച്ചു.
വർഷങ്ങൾക്കിപ്പുറം വീണ്ടുമൊരു ബാബറി മസ്ജിദ് ആവുകയാണ് മഥുരയിലെ ഷാഹി ഈദ്ഗാഹ് പള്ളി. ബാബറി മസ്ജിദ് തകർക്കുന്നതിന് മുന്നോടിയായി കർസേവകർ റാലി നടത്തി. സമാനമായി ബാബ്റി മസ്ജിദ് തകർത്ത അതേ ഡിസംബർ 6 ന് കർസേവ നടത്തുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഈ വിവരം പൊലീസ് ശരിവെയ്ക്കുകയും ചെയ്തു. വൈകാതെ മഥുര പള്ളിക്ക് മേലെയും മണ്ണ് വീഴും. അതോടൊപ്പം രാജ്യത്തെ മതനിരപേക്ഷതയ്ക്ക് മേൽ രക്തകറ പുരളും. വീണ്ടുമൊരു വർഗീയ കലാപത്തിന് രാജ്യം സാക്ഷിയാകും.

മഥുര പള്ളി ലക്ഷ്യം വെയ്ക്കുന്നതിന് പിന്നിൽ
മൂന്നു തവണയായി 12 വർഷത്തോളം രാജ്യം ഭരിച്ചപ്പോൾ നേരിടാത്ത പ്രതിസന്ധികളിലൂടെയാണ് ഇന്ന് മോദി സർക്കാർ കടന്നുപോകുന്നത്. രാജ്യം ഒന്നാകെ അലയടിച്ച യുവജന രോഷമാണ് ബിജെപിയുടെ അടിത്തറ ഇളക്കിയത്. എതിർശബ്ദങ്ങളെ അടിച്ചൊതുക്കുകയും ഇല്ലാതാക്കുകയും ചെയ്തുവരുന്ന ബിജെപിക്ക് യുവാക്കളുടെ കൂട്ടായ്മ വൻ തിരിച്ചടി നൽകി. എഴുത്തുകാരി ഗൗരി ലങ്കേഷ് ഉൾപ്പടെയുള്ളവരുടെ കൊലപാതകങ്ങൾ ഇതോടൊപ്പം കൂട്ടിച്ചേർത്തു വായിക്കേണ്ട ഒന്നാണ്. ചോദ്യം ചെയ്യരുതെന്ന ഫാസിസ്റ്റ് ഭരണരീതിക്ക് യുവാക്കൾ തീർപ്പുകൽപ്പിച്ചു. ഇതോടെ രാജ്യത്തിന്റെ ശ്രദ്ധ തിരിക്കാൻ ബിജെപിക്ക് മുന്നിലുള്ള ആയുധമാണ് വർഗീയത. ആ അജണ്ടയാണ് മഥുര ഷാഹി ഈദ്ഗാഹ് പള്ളിയിലൂടെ നടപ്പാക്കാൻ ശ്രമിക്കുന്നത്.
ബാബറി മസ്ജിദ് രാമന്റെ ജന്മസ്ഥലമാണെന്ന അവകാശവാദമാണെങ്കിൽ മഥുര ഷാഹി ഈദ്ഗാഹ് പള്ളി ശ്രീകൃഷ്ണന്റെ ജന്മസ്ഥലമാണെന്നാണ് സംഘപരിവാർ അവകാശപ്പെടുന്നത്. ഓർച്ചയിലെ രാജാവായ വീർ സിങ് ബുന്ദേല 1618-ൽ നിർമിച്ച ക്ഷേത്രം തകർത്താണ് 1670-ൽ മുഗൾ ചക്രവർത്തിയായ ഔറംഗസേബിന്റെ ഉത്തരവുപ്രകാരം ഷാഹി ഈദ്ഗാഹ് പള്ളി നിർമിച്ചതെന്നാണ് സംഘപരിവാർ വാദം. ശ്രീകൃഷ്‌ണന്റെ ജന്മസ്ഥലം ഉൾക്കൊള്ളുന്ന ഭാഗത്താണ് പള്ളി നിലകൊള്ളുന്നതെന്നും പള്ളിക്കടിയിൽ താമരയുടെ ആകൃതിയിലുള്ള സ്‌തംഭം അടക്കം ക്ഷേത്രം നിലനിന്നിരുന്നതിന്റെ അടയാളങ്ങളുണ്ടെന്നും സംഘപരിവാർ വാദിക്കുന്നു.

കാലങ്ങളായി തർക്കം നടക്കുന്ന ഭൂമിയിൽ പള്ളിയുടെ അടുത്ത് അമ്പലം പണിതുയർത്തുകയും പതിയെ പള്ളിയുടെ വാതിലുകൾ അടയ്ക്കുകയും ചെയ്തു. പെരുന്നാൾ തുടങ്ങിയ വിശേഷ ദിവസങ്ങളിൽ പള്ളി തുറക്കുമെങ്കിലും വിശ്വാസികൾക്ക് പള്ളിയിലേയ്ക്കുള്ള പ്രവേശനം പാടെ നിഷേധിക്കപ്പെട്ടു. ബാബറി മസ്ജിദ് തകർക്കാൻ എടുത്ത അതേ അജണ്ട തന്നെയാണ് മഥുരയിലും ബിജെപി നടപ്പിലാക്കുന്നത്. തർക്കഭൂമി വീണ്ടും രാജ്യത്തിന്റെ ശ്രദ്ധയിൽപ്പെടുത്തുന്നതിന്റെ പിന്നിൽ ബിജെപിയുടെ ലക്ഷ്യം യുവജന രോഷത്തിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കുക. അതിന് ആയുധം- വർഗീയത.
വർഗീയചേരി തിരിവിലൂടെ രാജ്യത്തെ ഭിന്നിപ്പിക്കുക. അതിലൂടെ അധികാരം വീണ്ടും നിലനിർത്തുക. ന്യൂനപക്ഷങ്ങൾക്കുമേൽ സർവ്വാധികാരം ഉറപ്പിക്കുക. രാജ്യത്തെ മതനിരപേക്ഷതയെ തകർത്തെറിയുക. മുസ്ലിം-ഹിന്ദു ചേരിതിരിവിലൂടെ സംഘപരിവാർ അജണ്ടകൾ രാജ്യം ഒന്നാകെ വ്യാപിപ്പിക്കുക. ഇതാണ് മഥുര ഷാഹി ഈദ്ഗാഹ് പള്ളിയിലൂടെ ബിജെപി ലക്ഷ്യമാക്കുന്നത്.
മഥുരയിലെ പള്ളി മാത്രമല്ല, മറ്റിടങ്ങളിലും മുസ്ലിം പള്ളികൾ ഇടിച്ചു നിരത്തി അതിലൂടെ ന്യൂനപക്ഷ വേട്ടകളും രാജ്യത്ത് തുടർന്നുവരുന്നുണ്ട്. ജ്ഞാൻവാപി മസ്ജിദും കൊൽക്കത്തയിലെ 136 വർഷം പഴക്കമുള്ള 'ബൻക്ര മസ്ജിദ്' എന്ന് അറിയപ്പെടുന്ന ഗൗരീപൂർ ജുമ മസ്ജിദും ഇവയ്ക്ക് ഉദാഹരണങ്ങളാണ്.










0 comments