നേപ്പാളിൽ കുടുങ്ങിയ 47 കോഴിക്കോട്ടുകാര്‍ നാളെ തിരിച്ചെത്തും

നേപ്പാളിലെ പ്രളയദുരന്തം
കൊയിലാണ്ടി: നേപ്പാൾ- ടിബറ്റ് അതിർത്തിയിലുണ്ടായ മിന്നൽപ്രളയത്തെ തുടർന്ന് കുടുങ്ങിയ 47 കോഴിക്കോട്ടുകാര്‍ തിങ്കളാഴ്ച പുലര്‍ച്ചെ നാട്ടിലെത്തും. ഉള്ളിയേരിയിൽനിന്ന് യാത്ര തിരിച്ച സംഘത്തിൽ ചേമഞ്ചേരി, ഉള്ളിയേരി, ബാലുശേരി, എന്നിവിടങ്ങളിൽ നിന്നുള്ളവരാണുള്ളത്.
ഞായര്‍ രാവിലെ എട്ടിന് നേപ്പാളിലെ ബൈരാവയിൽ നിന്ന് ബസ് മാര്‍ഗം പുറപ്പെടുകയും പകൽ മൂന്നോടെ ഖോരഗ്പുരിലെത്തുകയും ചെയ്തു. വൈകിട്ട് ആറിന് ഇൻഡിഗോ വിമാനത്തിൽ ബംഗളുരുവിലേക്ക് യാത്ര തിരിച്ചു. രാത്രി 8.35 ന് ബംഗളുരുവിലെത്തിയ സംഘം കോഴിക്കോട്ടേക്ക് ബസ് കയറി. തിങ്കൾ പുലര്‍ച്ചെയോടെ ഉള്ളിയേരിയിലെത്തും.
ചേമഞ്ചേരി പഞ്ചായത്ത് മുൻ പ്രസിഡന്റും മുൻ പ്രധാനാധ്യാപകനും പ്രഭാഷകനുമായ കെ ഭാസ്കരൻ, ചേലിയ കഥകളി വിദ്യാലയം ഭാരവാഹി എൻ വി സദാനന്ദൻ എന്നിവരുൾപ്പെടെ സംഘത്തിലുണ്ട്. വ്യാഴം രാവിലെ പൊഖാറയിൽ നിന്നും കാഠ്മണ്ഡുവിലെത്താനായിരുന്നു പദ്ധതി. പ്രളയസമയത്ത് 250 കി. മീ. ദൂരത്തായിരുന്നു സംഘമുള്ളത്. 21നാണ് കോഴിക്കോട്ടുനിന്ന് യാത്ര തിരിച്ചത്. ഓണാവധി ആഘോഷിക്കാനായി കോഴിക്കോട്ടെ ഏജൻസി മുഖാന്തിരമാണ് സംഘം നേപ്പാളിലെത്തിയത്.









0 comments