ദുബായ് മാളത്തണിൽ ഒരുലക്ഷംപേർ

ദുബായ് : ദുബായ് മാളത്തണിന്റെ രണ്ടാം പതിപ്പിൽ പങ്കെടുത്തവരുടെ എണ്ണം ഒരുലക്ഷം കടന്നതായി അധികൃതർ. ജൂണിൽ ആരംഭിച്ച പരിപാടിയിൽ പങ്കെടുത്തവർ ഇതുവരെ 22 കോടിയിലേറെ ചുവടുകൾ പിന്നിട്ടതായും അധികൃതർ അറിയിച്ചു. വേനൽച്ചൂടിൽ ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കാനായി ദുബായിലെ ശീതീകരിച്ച ഇൻഡോർ ഇടങ്ങളാണ് നടത്തത്തിനും ഓട്ടത്തിനുമുള്ള ട്രാക്കുകളാക്കി മാറ്റിയത്.
ജൂൺ 15ന് ആരംഭിച്ച രണ്ടാം പതിപ്പ് സെപ്‌തംബർ 15 വരെ തുടരും. കഴിഞ്ഞ വർഷത്തെ ആദ്യ പതിപ്പിന്റെ വിജയത്തെ തുടർന്നാണ് ഇത്തവണ പരിപാടി വിപുലീകരിച്ചത്. ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്ററിലെ ഗേറ്റ് അവന്യൂ ആഗസ്‌ത് ഒന്നിന് മാളത്തണിൽ ചേർന്നു. 17ന് ഇബ്നു ബത്തൂത്ത മാളും പരിപാടിയുടെ ഭാഗമായതോടെ കേന്ദ്രങ്ങളുടെ എണ്ണം വർധിച്ചു. ദുബായ് അന്താരാഷ്ട്ര വിമാനത്താവളവും ഇത്തവണ ഭാഗമായി. ആഗസ്‌തിലെ എല്ലാ വെള്ളിയാഴ്‌ചയും ടെർമിനൽ മൂന്നിൽ നടത്ത പരിപാടി സംഘടിപ്പിക്കുന്നുണ്ട്. 28ന് നടക്കുന്ന അവസാന സെഷൻ എമിറാത്തി വനിത ദിനത്തോടനുബന്ധിച്ചാണ്.
ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദേശപ്രകാരമാണ് മാളത്തൺ സംഘടിപ്പിക്കുന്നത്. പ്രധാന മാളുകളിലെ പരിപാടികൾ രാവിലെ ആറുമുതൽ 10 വരെയാണ്.









0 comments