അഞ്ച് വർഷത്തിനിടെ അസമിൽ പിടികൂടിയത് 3,253 കോടി രൂപയുടെ മയക്കുമരുന്നെന്ന് ഹിമന്ത

ഗുവാഹത്തി : അസമിൽ 2021 മുതൽ നടത്തിയ ലഹരി വിരുദ്ധ ഓപ്പറേഷനുകളിലായി ഇതുവരെ 3,253 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടിയെന്ന് മുഖ്യമന്ത്രി ഹിമന്ത ബിസ്വ സർമ. 26,500 പേരെ അറസ്റ്റ് ചെയ്തു. Assam Against Drugs’ ദൗത്യത്തിന്റെ ഭാഗമായി പൊലീസ് ഉൾപ്പെടെയുള്ള ഏജൻസികൾ തുടർച്ചയായ നടപടി സ്വീകരിക്കുകയാണെന്ന് സർമ പറഞ്ഞു. 2021ൽ 4,175 പേരെ അറസ്റ്റ് ചെയ്തപ്പോൾ 2025ൽ ഇത് 4,901 ആയി ഉയർന്നതായും സർമ വ്യക്തമാക്കി.
മ്യാൻമറിൽ നിന്നാണ് വലിയ തോതിൽ മയക്കുമരുന്ന് എത്തുന്നതെന്നും മിസോറം, മണിപ്പൂർ വഴി അസമിലെത്തി പിന്നീട് രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് കടത്തുന്നതായും സർമ പറഞ്ഞു. പ്രധാന സംഘാടകർ സംസ്ഥാനത്തിന് പുറത്താണ് പ്രവർത്തിക്കുന്നത്. അതിനാൽ കേന്ദ്ര-സംസ്ഥാന ഏജൻസികളുടെ ഏകോപനം, അതിർത്തി നിരീക്ഷണം, എന്നിവ ശക്തിപ്പെടുത്തിയിട്ടുണ്ടെന്നും സർമ പറയുന്നു. കഴിഞ്ഞ ആഴ്ച നൽബാരിയിൽ 472 കോടി രൂപയിലധികം വിലമതിക്കുന്ന ലഹരിവസ്തുക്കൾ പിടിച്ചെടുത്ത് നശിപ്പിച്ചതായും സർമ പറഞ്ഞു.










0 comments