സൈപ്രസിൽ 270ഓളം യാത്രക്കാരുമായി പോയ യാത്രാ ബോട്ട് മറിഞ്ഞു | റിപ്പോർട്ട്

എക്സിൽ പ്രചരിക്കുന്ന വീഡിയോയിൽ നിന്ന്
നിക്കോസിയ: മെഡിറ്ററേനിയൻ ദ്വീപ് രാഷ്ട്രമായ വടക്കൻ സൈപ്രസിൽ 270ഓളം പേരുമായി സഞ്ചരിച്ചിരുന്ന യാത്രാ ബോട്ട് മറിഞ്ഞു. കാണാതായവർക്കായി തിരച്ചിലും രക്ഷാപ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. പ്രാദേശിക മാധ്യമങ്ങളാണ് അപകട വിവരം പുറത്തുവിട്ടത്.
കൈരീനിയ തുറമുഖത്ത് നിന്ന് പ്രാദേശിക സമയം ഉച്ചയ്ക്ക് 12.30ന് പുറപ്പെട്ട സ്വകാര്യ ഉടമസ്ഥതയിലുള്ള ഫെറിയാണ് അപകടത്തിൽപ്പെട്ടത്. തീരത്ത് നിന്ന് പുറപ്പെട്ട ഉടനെ ബോട്ട് മുങ്ങിപ്പോവുകയായിരുന്നു എന്നാണ് വിവരം. അപകട കാരണം വ്യക്തമല്ല.
ഫെറി മറിഞ്ഞ് ഒരു യാത്രക്കാരൻ മരിച്ചതായി സൈപ്രസ് ഗതാഗത മന്ത്രി എർഹാൻ അരിക്ലി പറഞ്ഞു. 267 പേർ കപ്പലിലുണ്ടായിരുന്നുവെന്നും അതിൽ 259 പേർ യാത്രക്കാരാണെന്നും എട്ട് പേർ ജീവനക്കാരാണെന്നും അദ്ദേഹം പറഞ്ഞു.
159 പേരെ രക്ഷപ്പെടുത്തിയതായി സ്ഥിരീകരിക്കാത്ത വിവരമുണ്ട്. ഹെലികോപ്റ്ററുകളും കോസ്റ്റ്ഗാർഡ് ബോട്ടുകളും രക്ഷാപ്രവർത്തനത്തിനായി സംഭവസ്ഥലത്തേക്ക് അയച്ചിട്ടുണ്ട്.









0 comments