ഫോണിൽ ആൺ സുഹൃത്തുമായി സംസാരിക്കുന്നതിനിടെ മകൻ കരഞ്ഞു; 3 വയസുകാരനെ കൊലപ്പെടുത്തിയ മാതാവ് അറസ്റ്റിൽ

പ്രതീകാത്മക ചിത്രം
മഥുര(ഉത്തർപ്രദേശ്): ഫോണിൽ ആൺ സുഹൃത്തുമായി സംസാരിക്കുന്നതിനിടെ കരഞ്ഞതിനെ തുടർന്ന് മൂന്ന് വയസ്സുകാരനായ മകനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്ന കേസിൽ 32 കാരിയായ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ മഥുരയിലാണ് സംഭവം.
യുവതി സംഭവത്തെക്കുറിച്ച് ആൺ സുഹൃത്തുമായി ഫോണിൽ സംസാരിക്കുന്നത് ഭർത്താവ് കേട്ടതോടെയാണ് കുട്ടിയുടെ മരണം സംബന്ധിച്ച വിവരം പുറത്തുവന്നത്. തുടർന്ന് യുവതി കുടുംബാംഗങ്ങൾക്കും പൊലീസിനു മുന്നിലും കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.
ഛൗലി ഗ്രാമത്തിൽ ജൂൺ 28 നാണ് സംഭവം നടന്നത്. മെഡിക്കൽ സ്റ്റോർ നടത്തുന്ന കുട്ടിയുടെ പിതാവ് കൃഷ്ണ മുരാരി ഗുപ്ത കടയിലായിരുന്ന സമയത്ത് ഭാര്യ റുചി ജിൻഡൽ ഫോണിൽ വിളിച്ച് മകൻ തുടർച്ചയായി കരഞ്ഞതിനെ തുടർന്ന് അസുഖബാധിതനായി പ്രതികരിക്കുന്നില്ലെന്ന് അറിയിക്കുകയായിരുന്നു.
കുടുംബാംഗങ്ങൾ കുട്ടിയെ ഉടൻ വിവിധ ഡോക്ടർമാരുടെ അടുത്തെത്തിക്കുകയും പിന്നീട് മഥുരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. എന്നാൽ കുട്ടി മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.
അന്നേദിവസം കുട്ടിക്ക് പോളിയോ തുള്ളിമരുന്ന് നൽകിയിരുന്നതിനാൽ അതിന്റെ പാർശ്വഫലത്തെ തുടർന്നാണ് മരണമെന്ന സംശയത്തിൽ കുടുംബം മൃതദേഹം സംസ്കരിക്കുകയായിരുന്നു. സംഭവത്തിൽ കൊലപാതക സാധ്യത കുടുംബം ആദ്യം സംശയിച്ചിരുന്നില്ല.
എന്നാൽ തിങ്കളാഴ്ച സംഭവത്തിൽ വഴിത്തിരിവുണ്ടായി. ഭാര്യ കുട്ടിയുടെ മരണത്തെക്കുറിച്ച് മറ്റൊരാളോട് ഫോണിൽ സംസാരിക്കുന്നത് കേട്ടതായി ഭർത്താവ് കൃഷ്ണ മുരാരി ഗുപ്ത പൊലീസിനെ അറിയിച്ചു.
തുടർന്ന് യുവതിയുടെ ബന്ധുവായ ഗോവിന്ദ് ഗുപ്ത യുവതിയുടെ ഫോൺ കോൾ വിവരങ്ങൾ പരിശോധിച്ചു. ഏറെ നാളായി ഒരു വ്യക്തിയുമായി യുവതി ദീർഘനേരം നിരന്തരം സംസാരിച്ചിരുന്നതായി കണ്ടെത്തിയതായും അദ്ദേഹം ആരോപിച്ചു.
ബൽദേവ് പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ അജയ് ശർമയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. ഗോവിന്ദ് ഗുപ്ത നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കുറ്റകരമായ നരഹത്യ പ്രകാരം കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു.
കുട്ടിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തുമെന്ന് മഹാവൻ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ് സഞ്ജീവ് കുമാർ റായ് അറിയിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നിയമനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.










0 comments