ഐഷിക്കെതിരെ പ്രതികാര നടപടി: മോദി ട്രംപിന് പഠിക്കുന്നു: എം എ ബേബി

ന്യൂഡൽഹി: ജന്തർ മന്തർ പ്രതിഷേധത്തിൽ പങ്കെടുത്ത വിദ്യാർഥി നേതാക്കൾക്കെതിരെ പ്രതികാര നടപടികളോ കേസുകളോ ഉണ്ടാകില്ലെന്ന് കേന്ദ്ര സർക്കാർ നൽകിയ ഉറപ്പുകൾ ലംഘിക്കപ്പെട്ടെന്ന് സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി. "യാതൊരു പ്രതികാര നടപടികളും ഉണ്ടാവില്ലെന്നും വിദ്യാർഥി നേതാക്കളുടെ പേരിൽ കേസെടുക്കില്ലെന്നുമായിരുന്നു കേന്ദ്ര സർക്കാരിന്റെ വാഗ്ദാനം. എന്നാൽ പറഞ്ഞതും പ്രവൃത്തിയും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് ഇപ്പോൾ വ്യക്തമായിരിക്കുകയാണ്. രാജ്യത്തെ കള്ളം പറഞ്ഞ് പറ്റിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും തീരുമാനിച്ചിരിക്കുന്നത്. പാർലമെന്റ് സമ്മേളനത്തിനായി ജനപ്രതിനിധികളെല്ലാം ഡൽഹിയിലുള്ള സമയത്തുതന്നെ ഇത്തരം ക്രിമിനൽ നടപടികൾക്ക് അവർ മുതിർന്നിരിക്കുന്നു"- എം എ ബേബി പറഞ്ഞു.
ഐഡന്റിറ്റി കാർഡോ പൊലീസ് യൂണിഫോമോ ഇല്ലാത്ത ആളുകളാണ് എത്തി ഐഷിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടത്. സോനം വാങ്ചുക്കിനെ ജന്തർ മന്തറിലെ പ്രതിഷേധ വേദിയിൽ നിന്ന് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതുപോലെ, ഐഷി ഘോഷിനെയും പാർടി ഓഫീസിൽ നിന്ന് തട്ടിക്കൊണ്ടുപോകാനാണ് മോദിയും അമിത് ഷായും ഡൽഹി പൊലീസും ചേർന്ന് പദ്ധതിയിട്ടതെന്ന് കരുതേണ്ടിയിരിക്കുന്നു. നാളെ ഇത് എനിക്കും മറ്റ് എംപിമാർക്കും നേരെയും വരാം. എന്നാൽ, ഭയത്തിന് വിരാമമിടാൻ ജന്തർ മന്തറിലെ സമരത്തിന് കഴിഞ്ഞിട്ടുണ്ട്. ഭയരഹിതമായി പ്രതികരിക്കാൻ ഈ രാജ്യം തയ്യാറായിക്കഴിഞ്ഞു. സർക്കാരിനെ ഭയത്തിലേക്ക് തള്ളിവിടുന്നതും ഇത്തരം നീക്കങ്ങൾക്ക് അവരെ പ്രേരിപ്പിക്കുന്നതും ഈ ജനകീയ മുന്നേറ്റമാണെന്നും എം എ ബേബി കൂട്ടിച്ചേർത്തു.
എന്തും ചെയ്യാൻ ഞങ്ങൾക്ക് കഴിയുമെന്ന മട്ടിലാണ് കേന്ദ്ര സർക്കാരിന്റെ പെരുമാറ്റം. വെനസ്വേലയിലെ പ്രസിഡന്റ് മഡുറോയെയും ഭാര്യയെയും സുരക്ഷാ ഭടന്മാരെ ഉപയോഗിച്ച് ട്രംപ് തട്ടിക്കൊണ്ടുപോയതുപോലെയാണ് പ്രതിപക്ഷത്തുള്ള ആളുകൾക്ക് നേരെ മോദി നടപടിയെടുക്കുന്നത്. നരേന്ദ്ര മോദി ഇപ്പോൾ ഡോണൾഡ് ട്രംപിനെ അനുകരിക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു.
ഇന്ന് വൈകിട്ട് നാലരയോടെയാണ് എസ്എഫ്ഐ ജനറൽ സെക്രട്ടറി ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ ഡൽഹി പൊലീസ് എകെജി ഭവനിൽ എത്തിയത്. യൂണിഫോമോ, മറ്റ് രേഖകളോ ഇല്ലാതെയാണ് പൊലീസ് എത്തിയത്.










0 comments