എവിടെ യൂണിഫോമും ബാഡ്ജും? പൊലീസ് ഉദ്യോഗസ്ഥരോട് ജോൺ ബ്രിട്ടാസ്

ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ എകെജി ഭവനിൽ യൂണിഫോം ഇല്ലാതെ വന്ന പൊലീസ് ഉദ്യോഗസ്ഥയെ ജോൺ ബ്രിട്ടാസ് എംപി ചോദ്യം ചെയ്യുന്നു | ഫോട്ടോ: പി വി സുജിത്
ന്യൂഡൽഹി: ജന്തർമന്തറിലെ യുവജനപ്രക്ഷോഭത്തിൽ സജീവപങ്കാളിയായതിൽ എസ്എഫ്ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയും ഡൽഹി സംസ്ഥാന സെക്രട്ടറിയുമാായ ഐഷി ഘോഷിനെതിരെ പ്രതികാരനടപടിയുമായി കേന്ദ്രസർക്കാർ. 2021ലെ സമരത്തിലെടുത്ത കേസിന്റെ പേരിൽ ഐഷിയെ അറസ്റ്റ് ചെയ്യാൻ സിപിഐ എം കേന്ദ്രകമ്മിറ്റി ഓഫീസായ എകെജി ഭവനിൽ ഡൽഹി പൊലീസ് എത്തി. പൊലീസ് നടപടിയെ ജോൺ ബ്രിട്ടാസ് എംപി ഉൾപ്പെടെയുള്ള സിപിഐ എം നേതാക്കൾ ചെറുത്തു. ഇതോടെ പൊലീസിന് പിൻവാങ്ങേണ്ടിവന്നു.
യൂണിഫോമും ബാഡ്ജും പോലുമില്ലാതെയാണ് പൊലീസുകാർ എകെജി ഭവനിൽ എത്തിയത്. ഉദ്യോഗസ്ഥരോട് എവിടെയാണ് നിങ്ങളുടെ ബാഡ്ജും യൂണിഫോമുമെന്ന് ജോൺ ബ്രിട്ടാസ് ചോദിച്ചു. എന്നാല്‍, മഴ ആയതുകൊണ്ടാണ് യൂണിഫോം ധരിക്കാതിരുന്നത് എന്നായിരുന്നു പൊലീസ് ഉദ്യോഗസ്ഥയുടെ പ്രതികരണം. യൂണിഫോം ധരിച്ചുവരൂ, ഞങ്ങൾ കാത്തുനിൽക്കാമെന്ന് ജോൺ ബ്രിട്ടാസ് പറഞ്ഞു. പിന്നാലെ പൊലീസുകാര്‍ എകെജി ഭവനില്‍നിന്ന് മടങ്ങി.
ഐഷിയുടെ കേസ് ഈ മാസം 30ന് കോടതി കേസ് പരിഗണിക്കാനിരിക്കുകയാണ്. ജന്തർമന്തർ പ്രക്ഷോഭത്തിൽ സജീവസാന്നിധ്യമായതിന്റെ പ്രതികാര നടപടിയായാണ് പൊലീസ് സ്വീകരിക്കുന്നത്. സമരത്തില്‍ പങ്കെടുത്തവരെ തിരഞ്ഞുപിടിച്ച് വേട്ടയാടുകയാണ് പൊലീസ്. ദേശീയ പാർടിയുടെ ഓഫീസിൽ യാതൊരു മുന്നറിയിപ്പുമില്ലാതെ കടന്നുകയറിയത് മറ്റൊരു അന്തരീക്ഷം സൃഷ്ടിക്കുകയെന്ന ഉദ്ദേശത്തോടെയാണെന്നും ജോൺ ബ്രിട്ടാസ് പറഞ്ഞു.










0 comments