കാശിബുഗ്ഗ അപകടം
ക്ഷേത്ര നടപ്പാതയിലെ കൈവരി തകർന്നു, പിന്നാലെ തിക്കും തിരക്കും; പൊലിഞ്ഞത് 10 ജീവൻ

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ ക്ഷേത്രത്തിൽ തിക്കിലും തിരക്കിലുംപ്പെട്ട് മരണം പത്തായി. ശനിയാഴ്ച രാവിലെ 11.30 ഓടെയാണ് കാശിബുഗ്ഗ ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിൽ വലിയ തിക്കും തിരക്കും അനുഭവപ്പെട്ടത്. ഏകാദശി ഉത്സവത്തിൽ പങ്കെടുക്കാൻ നിരവധിയാളുകൾ ഒത്തുകൂടിയതും തിരക്ക് നിയന്ത്രിക്കാൻ കഴിയാതെ വന്നതും അപകടത്തിന് ആക്കം കൂട്ടി.
ഉയർന്ന പ്രദേശത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പടിക്കെട്ടുകൾ കയറി വേണം ക്ഷേത്ര ദർശനം നടത്താൻ. ദർശനത്തിനെത്തിയ ജനക്കൂട്ടം പടികൾ കയറുമ്പോൾ കൈവരി പൊട്ടിപ്പോവുകയായിരുന്നു. തുടർന്ന് കൈവരിക്ക് സമീപം നിന്നവർ താഴെ നിന്നവരുടെ മുകളിലേക്ക് മറിഞ്ഞുവീണു.
ഇതോടെ പരിഭ്രാന്തരായ ജനം ഓടി രക്ഷപ്പെടാൻ ശ്രമിച്ചതോടെ വലിയ തിക്കും തിരക്കും അനുഭവപ്പെട്ടു. ഇതുവരെ 10 പേർ അപകടത്തിൽ മരിച്ചതായാണ് ഔദ്യോഗിക റിപ്പോർട്ട്. ഏഴ് പേർ സംഭവസ്ഥലത്തും മൂന്ന് പേർ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്. മരിച്ചവരിൽ ഏഴ് പേർ 35-40 വയസ്സിനിടയിൽ പ്രായമുള്ളവരാണ്. അഞ്ച് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഏകാദശി ആഘോഷത്തിനായി ക്ഷേത്രത്തിൽ വലിയൊരു ജനക്കൂട്ടം തടിച്ചുകൂടിയതോടെ തിക്കും തിരക്കും അനുഭവപ്പെട്ടതാണ് ദുരന്തത്തിലേക്ക് നയിച്ചതെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുടെ ഓഫീസ് (സിഎംഒ) പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അനുശോചനം അറിയിച്ചു. പരിക്കേറ്റവർക്ക് വേഗത്തിൽ ശരിയായ ചികിത്സ നൽകാൻ നിർദേശിച്ചു.










0 comments