മണിപ്പൂരിൽ വീണ്ടും അശാന്തി പടരുന്നു; 24 മണിക്കൂറിനുള്ളിൽ നാല് നാഗ ഗ്രാമങ്ങളിൽ ആക്രമണം

പ്രതീകാത്മക ചിത്രം
ഇംഫാൽ: മണിപ്പൂർ വീണ്ടും കലുഷിതമാകുന്നു. ചൊവ്വാഴ്ച പുതിയ ആക്രമണങ്ങളുണ്ടായതോടെ പ്രദേശത്ത് വീണ്ടും സംഘർഷ സാഹചര്യം ഉടലെടുത്തു. കാങ്‌പോക്പി ജില്ലയിലെ തെയ്ഖാങ്ങിലാണ് ആയുധധാരികൾ ആക്രമണം നടത്തിയത്. രണ്ട് സ്ത്രീകൾ ഉൾപ്പെടെ മൂന്ന് ഗ്രാമീണർ വെടിവയ്പ്പിൽ കൊല്ലപ്പെട്ടിരുന്നു. നാല് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
ഇന്നലെ രാവിലെ 8ഓടെയാണ് ആക്രമണമുണ്ടായത്. ആയുധധാരികളായ 50 പേരടങ്ങുന്ന ഒരു സംഘം ഗ്രാമത്തിൽ അതിക്രമിച്ചു കയറി ആളുകൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ഇംഫാൽ-തമെങ്‌ലോങ് റോഡരികിലുള്ള നാല് ലിയാങ്‌മൈ നാഗ ഗ്രാമങ്ങളിലാണ് ചൊവ്വാഴ്ച അജ്ഞാതരുടെ ആക്രമണമുണ്ടായത്. ടിങ്‌നൈച്ചിൻ ലൗവം (40), ഹൊയ്‌നെനെങ് ലൗജെം (21), ലാംതിൻതാങ് ലൗജെം (36) എന്നിവരാണ് കൊല്ലപ്പെട്ടത്. നിരവധി വീടുകൾക്ക് അക്രമികൾ തീയിടുകയും ചെയ്തു. എൻഎസ്‌സിഎൻ (ഐഎം) യുടെയും ഇയുഎഫ് (കെ) യുടെയും അംഗങ്ങളാണ് ആക്രമണം നടത്തിയതെന്ന് കുക്കി സംഘടനകൾ പറഞ്ഞു.
2023 മെയ് മാസം മുതൽ മണിപ്പൂരിൽ അശാന്തി തുടരുകയാണ്. ചുരാചന്ദ്‌പൂരിൽ ആരംഭിച്ച വംശീയ സംഘർഷം ഒരു ദശാബ്ദത്തിനിടയിൽ ഇന്ത്യ കണ്ട ഏറ്റവും ഭീകരമായ ആഭ്യന്തര കലാപമായി മാറി. അവിടുത്തെ വീടുകൾക്കും പള്ളികൾക്കും മറ്റു കെട്ടിടങ്ങൾക്കും നേരെ കലാപകാരികൾ നിരന്തരം ആക്രമണം നടത്തി. മെയ്‌തി - കുക്കി വിഭാഗങ്ങൾക്കിടയിൽ കാലങ്ങളായി നിലനിന്നിരുന്ന ചെറിയ തർക്കങ്ങളെ ബിജെപിയും സംഘപരിവാറും വലിയൊരു വംശീയ കലാപത്തിലേക്ക് തള്ളിവിടുകയായിരുന്നു.
മെയ്തി വിഭാഗക്കാർക്ക് പട്ടികവർഗ പദവി നൽകി, സംവരണം ഉറപ്പാക്കണമെന്ന ഇംഫാൽ ഹൈക്കോടതി വിധി വന്നതോടയാണ് മണിപ്പൂരിൽ കലാപങ്ങൾക്ക് തുടക്കമായത്. സുരക്ഷാ സംവിധാനങ്ങൾക്ക് പിടിച്ചു നിർത്താനാവാത്ത വിധം കലാപം രൂക്ഷമായിരുന്നു. പൊലീസ് സ്റ്റേഷനുകളിൽ നിന്ന് തോക്കുകൾ പോലും കവർച്ച ചെയ്യപ്പെട്ടു. കലാപകാരികൾ പരസ്പരം വെടിയുതിർത്തു. കഴിഞ്ഞ വർഷങ്ങളിൽ 260ഓളം പേരാണ് വിവിധ ആക്രമണങ്ങളിലായി കൊല്ലപ്പെട്ടത്.










0 comments