അഭയാർത്ഥികളെ ഒഴിവാക്കുന്നു; മണിപ്പൂരിലെ വോട്ടർപട്ടിക പുതുക്കൽ നടപടിക്കെതിരെ കുക്കി സംഘടനകൾ രംഗത്ത്

ഇംഫാൽ: മണിപ്പൂരിലെ നിലവിലെ സാഹചര്യങ്ങൾ വോട്ടർപട്ടിക പുതുക്കുന്നതിന് അനുയോജ്യമല്ലെന്ന് ചൂണ്ടിക്കാട്ടി കുക്കി സംഘടനകൾ രംഗത്ത്. സംസ്ഥാനത്ത് ആരംഭിച്ചിട്ടുള്ള പ്രത്യേക വോട്ടർപട്ടിക തീവ്രപരിശോധനയും പുതുക്കലും താൽക്കാലികമായി നിർത്തിവെക്കണമെന്ന് കുക്കി ജനവിഭാഗങ്ങളുടെ പരമോന്നത സംഘടനയായ 'കുക്കി ഇൻപി മണിപ്പൂർ' ആവശ്യപ്പെട്ടു.
കലാപത്തെ തുടർന്ന് സ്വന്തം വീടുകളിൽ നിന്ന് പലായനം ചെയ്യേണ്ടി വന്ന ആയിരക്കണക്കിന് വോട്ടർമാരെ ഒഴിവാക്കിക്കൊണ്ടുള്ള ഈ നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് സംഘടന പ്രസ്താവനയിലൂടെ കുറ്റപ്പെടുത്തി. സംസ്ഥാനത്ത് തുടരുന്ന വംശീയ അക്രമങ്ങളെ തുടർന്ന് കുക്കി-സോ വിഭാഗത്തിൽപ്പെട്ട ഏതാണ്ട് 59,000-ത്തോളം പേർ ഇപ്പോഴും ആഭ്യന്തര അഭയാർത്ഥികളായി കഴിയുകയാണ്.
ഇത്രയും വലിയൊരു ജനവിഭാഗത്തെ മാറ്റിനിർത്തിക്കൊണ്ട് ഇത്തരമൊരു നിർണ്ണായക ഭരണപരമായ പ്രക്രിയയുമായി മുന്നോട്ട് പോകുന്നത് ജനാധിപത്യപരമായ പ്രാതിനിധ്യത്തിന്റെ തത്വങ്ങളെ അട്ടിമറിക്കുന്നതാണെന്ന് കുക്കി ഇൻപി വ്യക്തമാക്കി.
അഭയാർത്ഥി ക്യാമ്പുകളിൽ കഴിയുന്നവർക്ക് വോട്ടർപട്ടിക പുതുക്കലിൽ പങ്കാളികളാകാൻ കൃത്യമായ സംവിധാനം ഒരുക്കാതെ ഈ പ്രക്രിയ പൂർണ്ണമാകില്ലെന്നും അവർ കൂട്ടിച്ചേർത്തു. മണിപ്പൂരിന് പുറമെ മറ്റ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ മിസോറാം, സിക്കിം എന്നിവിടങ്ങളിലും കഴിഞ്ഞ ദിവസങ്ങളിലാണ് ഈ വോട്ടർപട്ടിക പുതുക്കൽ പ്രക്രിയ ആരംഭിച്ചത്.
എന്നാൽ 2023 മെയ് മാസം മുതൽ തുടരുന്ന വംശീയ സംഘർഷങ്ങളിൽ 260-ലധികം ആളുകൾ കൊല്ലപ്പെടുകയും 62,000-ത്തോളം പേർക്ക് വീട് നഷ്ടപ്പെടുകയും ചെയ്ത മണിപ്പൂരിലെ സാഹചര്യം ഏറെ സങ്കീർണ്ണമാണ്. ഈ സാഹചര്യത്തിൽ വോട്ടർപട്ടിക പുതുക്കലുമായി ഏകപക്ഷീയമായി മുന്നോട്ട് പോയാൽ ഈ പ്രക്രിയയുടെ സുതാര്യതയും വിശ്വാസ്യതയും ചോദ്യം ചെയ്യപ്പെടുമെന്നാണ് സംഘടനകളുടെ മുന്നറിയിപ്പ്. അതേസമയം, മേഖലയിൽ നാഗാ-കുക്കി വിഭാഗങ്ങൾക്കിടയിലും സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ട്.









0 comments