വാഹനങ്ങൾ കൂട്ടിയിടിച്ചതിനെച്ചൊല്ലി തർക്കം; മധ്യപ്രദേശിൽ കാർ ഡ്രൈവറെ ബൈക്ക് യാത്രികൻ കുത്തിക്കൊന്നു

ജബൽപൂർ: മധ്യപ്രദേശിലെ ജബൽപൂരിൽ വാഹനാപകടത്തെത്തുടർന്നുണ്ടായ തർക്കത്തിനൊടുവിൽ യുവാവിനെ കുത്തിക്കൊന്നു. ഫർണിച്ചർ വ്യാപാരിയായ ആകാൻഷ് സാഹു (27) ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രി വൈകി ഗോകുൽപൂരിലെ ദുർഗ്ഗാ ക്ഷേത്രത്തിന് സമീപമാണ് സംഭവം.
സുഹൃത്തുക്കളെ കണ്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ആകാൻഷ് ഓടിച്ചിരുന്ന ക്രെറ്റ കാർ എതിർദിശയിൽ വന്ന ബൈക്കുമായി കൂട്ടിയിടിച്ചതാണ് സംഭവങ്ങളുടെ തുടക്കം. അപകടത്തിന് പിന്നാലെ ബൈക്ക് യാത്രികനും ആകാൻഷും തമ്മിൽ കടുത്ത വാക്കുതർക്കമുണ്ടായി. ഇതിനിടെ ബൈക്ക് യാത്രികൻ തന്റെ സുഹൃത്തുക്കളെ ഫോൺ ചെയ്ത് സ്ഥലത്തേക്ക് വിളിച്ചുവരുത്തുകയായിരുന്നു. മിനിറ്റുകൾക്കുള്ളിൽ സ്ഥലത്തെത്തിയ മൂന്നംഗ സംഘം ആകാൻഷിനെ ക്രൂരമായി ആക്രമിക്കുകയും കത്തികൊണ്ട് പലതവണ കുത്തുകയും ചെയ്തു.
ഗുരുതരമായി പരിക്കേറ്റ ആകാൻഷിനെ നാട്ടുകാർ ഉടൻ തന്നെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും തിങ്കളാഴ്ച രാവിലെ മരണം സംഭവിക്കുകയായിരുന്നു. അക്രമത്തിന് തൊട്ടുമുമ്പ് ആകാൻഷ് പകർത്തിയ വീഡിയോയിൽ ബൈക്ക് യാത്രികൻ മദ്യപിച്ചിരുന്നതായി ആരോപിക്കുന്നുണ്ട്. സംഭവത്തിന് ശേഷം അക്രമികൾ ഒളിവിൽ പോയിരിക്കുകയാണ്.
രഞ്ജി പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ഉമേഷ് ഗോൽഹാനിയുടെ നേതൃത്വത്തിൽ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. അക്രമികളെ തിരിച്ചറിയുന്നതിനായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു വരികയാണ്.











0 comments