ക്രൈം വെബ്സീരീസ് പ്രചോദനമായി; ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി,12 ലക്ഷവുമായി മുങ്ങി ഭർത്താവ്

പ്രതിയും ഭര്‍ത്താവുമായ കമൽ സിംഗ് , കൊല്ലപ്പെട്ട ഭാര്യ കോമൾ സിംഗ്
ന്യൂഡൽഹി: ക്രൈം വെബ് സീരീസ് മാതൃകയാക്കി ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി ഭർത്താവ്. കിഴക്കൻ ഡൽഹിയിൽ ജൂലൈ 30നാണ് കൊലപതകം നടന്നത്. ഡൽഹി സ്വദേശി കമൽ സിംഗ് ആണ് ഭാര്യ കോമൾ സിംഗിനെ കൊലപ്പെടുത്തിയത്. കൊലപാതക ശേഷം തെളിവുകൾ നശിപ്പിച്ച് നാട് വിടാൻ ശ്രമിച്ച പ്രതിയെ പൊലീസ് പിടികൂടി.
മകൻ ലൈബ്രറിയിലും മകൾ ഓഫീസിലും പോയ സമയത്തായിരുന്നു കൊലപാതകം. വീട്ടുജോലിക്കാരി ജോലി കഴിഞ്ഞ് മടങ്ങിയതിന് പിന്നാലെയാണ് കൊലപാതകം നടത്തിയത്. വീടിന്റെ ബാൽക്കണിയിൽ തുണിവിരിക്കുന്നതിനിടെ ഭർത്താവ് ഭാര്യയെ വാൾ ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.
തുടർന്ന് കോമൾ, ചോരയൊലിക്കുന്ന തലയുമായി അടുക്കളയിലേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ കമൽ സിംഗ് ഭാര്യയെ പിന്തുടർന്ന് അടുക്കളയിലെത്തുകയും മുടിൽ പിടിച്ച് വലിച്ചിഴച്ച് കോമളിനെ ഹാളിലേക്ക് കൊണ്ടുവരികയും ചെയ്തു. തുടർന്ന് കത്രികയെടുത്ത് കോമളിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.
കോമളിന്റെ നിലവിളി അയൽവാസികളും കമൽ സിംഗിന്റെ മാതാപിതാക്കളും കേട്ടിരുന്നുവെങ്കിലും ആരും ഇടപെട്ടില്ല. കൊലപാതകത്തിന് ശേഷം കമൽ കുളിക്കുകയും, ചോരപുരണ്ട വസ്ത്രങ്ങളും വാളും ബാഗിലാക്കി കടന്നുകളയുകയും ചെയ്തു. പോകുന്ന വഴി ഈ ബാഗ് ഇയാൾ ഉപേക്ഷിച്ചു. ബാങ്ക് അക്കൗണ്ടുകളിൽ നിന്നും ഭാര്യയുടെ മുറിയിൽ നിന്നും ആയി ആകെ 12.75 ലക്ഷം രൂപയുമായാണ് ഇയാൾ രക്ഷപ്പെട്ടത്.
താൻ നേപ്പാളിലേക്ക് പോയി എന്ന് പൊലീസിനെ വഴിതിരിക്കാൻ കമൽ ആദ്യം ഗോരഖ്പൂരിലേക്ക് പോയി. പിന്നീട് ഫോൺ സ്വിച്ച് ഓഫ് ചെയ്ത് മഥുരയിലേക്ക് കടന്നു. എന്നാൽ സിസിടിവി ദൃശ്യങ്ങളും സാങ്കേതിക നിരീക്ഷണങ്ങളും കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയ ഡൽഹി പൊലീസ് മഥുര റെയിൽവേ സ്റ്റേഷന് സമീപത്തുവെച്ച് കമലിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
വീട്ടിലെത്തിയ മകൻ ഗൗരവ് സിംഗാണ് രക്തത്തിൽ കുളിച്ചുകിടക്കുന്ന അമ്മയുടെ മൃതദേഹം കണ്ടത്. 'ദി സ്റ്റെയർകേസ്' എന്ന വെബ് സീരീസ് കണ്ടാണ് കൊലപാതക ആയുധം മറവുചെയ്യാൻ പ്ലാൻ ചെയ്തതെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. കഴിഞ്ഞ ഒരു വർഷമായി ഇവരുടെ ദാമ്പത്യജീവിതത്തിൽ വലിയ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും കമലിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു.










0 comments