ട്രക്കിങിനായി കുടകിലെത്തിയ മലയാളി യുവതിയെ കാണാതായി; പ്രദേശത്ത് കാട്ടാന ശല്യം

കാണാതായ ശരണ്യ ജി എസ്
കുടക്: ട്രക്കിങിനിടെ മലയാളി യുവതിയെ കാണാതായി. കർണാടകയിലെ കുടകിൽ എത്തിയ കൊച്ചിയിൽ നിന്നുള്ള ഐടി പ്രൊഫഷണലായ ശരണ്യ ജി എസ് (36) എന്ന യുവതിയെയാണ് വ്യാഴാഴ്ച മുതൽ കാണാതായത്. കുടകിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ തടിയൻഡമോൾ കയറാനെത്തിയതായിരുന്നു ശരണ്യ.
ഏപ്രിൽ 2-നാണ് ശരണ്യ തനിച്ച് കുടകിലെത്തിയത്. നാപ്പോക്ലുവിനടുത്തുള്ള യാവകപാടി ഗ്രാമത്തിലെ ഹോംസ്റ്റേയിലാണ് ഇവർ താമസിച്ചിരുന്നത്. ഏപ്രിൽ 2-ന് രാവിലെ 8:15-ഓടെ വനംവകുപ്പിന്റെ അനുമതി വാങ്ങി ട്രക്കിങ് ആരംഭിച്ചു. പ്രദേശത്ത് കാട്ടാന ശല്യം കണക്കിലെടുത്ത് മറ്റ് 10 പേർ അടങ്ങുന്ന സംഘത്തിനൊപ്പമാണ് ശരണ്യ യാത്ര തിരിച്ചത്. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിർദേശ പ്രകാരമാണ് ശരണ്യ സംഘത്തോടൊപ്പം ചേർന്നത്.
വൈകുന്നേരം നാല് മണിയോടെ സംഘം തിരിച്ചെത്തിയെങ്കിലും ശരണ്യ ഉണ്ടായിരുന്നില്ല. അതേസമയം, തനിക്ക് വഴിതെറ്റിയതായി ശരണ്യ ഹോംസ്റ്റേ ജീവനക്കാരെ ഫോണിലൂടെ അറിയിച്ചിരുന്നു. പിന്നീട് ഫോൺ സിഗ്നൽ നഷ്ടമായി. ബന്ധപ്പെടാൻ ശ്രമിക്കുമ്പോൾ ഫോൺ സ്വിച്ച് ഓഫ് ആണെന്ന് ഉദ്യോഗസ്ഥർ അറിയിക്കുന്നു. ശരണ്യയുടെ സഹോദരൻ കുടകിലെത്തി ചേർന്നിട്ടുണ്ട്.
പൊലീസ്, വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും അടക്കം 60 പേരാണ് ശരണ്യയ്ക്കായി തെരച്ചിൽ നടത്തുന്നത്. ഡ്രോണുകളും സ്നിഫർ നായകളെയും ഉപയോഗിച്ച് വനത്തിന് അകത്തും മറ്റ് വഴികളിലും പരിശോധന നടത്തുന്നുണ്ട്. കനത്ത കാടും പ്രതികൂലമായ കാലാവസ്ഥയും തെരച്ചിലിന് വെല്ലുവിളിയാകുന്നുണ്ട്.










0 comments