കള്ളമൊഴി നൽകാൻ ഭീഷണി, മര്‍ദനം ; നാരായൺപുരിലെ യുവതിയുടെ വെളിപ്പെടുത്തല്‍

ദുർഗ്‌റെയിൽവേ സ്‌റ്റേഷനിൽ യുവതിയുടെ സഹോദരനെ ബജ്‌റംഗദൾ നേതാവ് ജ്യോതി ശർമ ഭീഷണിപ്പെടുത്തുന്നു (വീഡിയോ ദൃശ്യത്തില്‍നിന്ന് )
ന്യൂഡൽഹി
കന്യാസ്‌ത്രീകൾക്ക് എതിരെ കള്ളമൊഴി കൊടുക്കാന്‍ ബജ്‌റംഗ്‌ദൾ നേതാവ് ജ്യോതിശർമ ഭീഷണിപ്പെടുത്തിയെന്നും മർദിച്ചെന്നും നാരായൺപുരിലെ യുവതികളിൽ ഒരാൾ വെളിപ്പെടുത്തി.
‘സ്വന്തം ഇഷ്‌ടപ്രകാരമാണ് ഞാൻ കന്യാസ്‌ത്രീകൾക്കൊപ്പം പോകാൻ റെയിൽവേ സ്റ്റേഷനിലെത്തിയത്. മാതാപിതാക്കളുടെ അനുവാദവുമുണ്ടായിരുന്നു. എന്നാൽ, ജ്യോതിശർമ എന്നെ ഭീഷണിപ്പെടുത്തി. മുഖത്ത് രണ്ടുവട്ടം അടിച്ചു. അവർ പറയുന്നത് പോലെ മൊഴി കൊടുത്തില്ലെങ്കിൽ സഹോദരങ്ങളെ ജയിലിലിടുമെന്ന് ഭീഷണിപ്പെടുത്തി. കന്യാസ്‌ത്രീകൾ ഞങ്ങളെ കടത്തിക്കൊണ്ടുപോകുകയാണെന്ന് മൊഴി നൽകണമെന്ന് ആവശ്യപ്പെട്ടു. ഞാൻ വഴങ്ങിയില്ല. സ്വന്തം ഇഷ്‌ടപ്രകാരമാണ് വന്നതെന്ന് പൊലീസുകാർ കേൾക്കെ ഞാൻ പറഞ്ഞു. എന്നാൽ, ഞാൻ പറഞ്ഞ കാര്യങ്ങളൊന്നും പൊലീസുകാർ രേഖപ്പെടുത്തിയില്ല. ബജ്‌റംഗ്‌ദളുകാർ പറഞ്ഞത് എഴുതിച്ചേർത്ത് കേസുണ്ടാക്കി’–-യുവതി ദേശീയ മാധ്യമത്തോട് പറഞ്ഞു.
‘‘ഞാൻ പത്താം ക്ലാസ് വരെ പഠിച്ചിട്ടുണ്ട്. ഇവിടെ ദിവസക്കൂലിക്ക് പല ജോലികൾ ചെയ്യുന്നു. ആഗ്രയിലെ ആശുപത്രിയിൽ രോഗികളെ പരിചരിക്കാനും പാചകം ചെയ്യാനും അവസരമുണ്ടെന്ന് അറിഞ്ഞാണ് പോകാന്‍ തീരുമാനിച്ചത്. 10,000 രൂപയും ഭക്ഷണവും വസ്‌ത്രങ്ങളും താമസവും തരാമെന്ന് അവർ പറഞ്ഞു. ഓർച്ചയിൽനിന്ന് കഴിഞ്ഞ വെള്ളിയാഴ്‌ച രാവിലെ ദുർഗ് റെയിൽവേ സ്റ്റേഷനിൽ എത്തി. ബജ്‌റംഗ്‌ദളുകാർ ആക്രമിച്ചപ്പോൾ വല്ലാതെ ഭയപ്പെട്ടു. ഭയപ്പെടേണ്ട ഞങ്ങൾ കൂടെയുണ്ടെന്ന് കന്യാസ്‌ത്രീകൾ പറഞ്ഞു. ഞങ്ങളെ അടിക്കുന്നവരെ തടയാൻ കന്യാസ്‌ത്രീകൾ ശ്രമിച്ചു. അവരെ അടിക്കരുത്; വേണമെങ്കിൽ ഞങ്ങളെ അടിച്ചുകൊള്ളുവെന്ന് സിസ്റ്റർമാർ അപേക്ഷിച്ചു.
ദയവ് ചെയ്‌ത് അവരെ വിട്ടയക്കണം. അവർ നിരപരാധികളാണ്’’– യുവതി പറഞ്ഞു.
രണ്ടു യുവതികളും സ്വന്തം ഇഷ്‌ടപ്രകാരമാണ് കന്യാസ്‌ത്രീകൾക്ക് ഒപ്പം പോയതെന്ന് വ്യക്തമാക്കുന്ന വീഡിയോ നേരത്തെ പുറത്തുവന്നിരുന്നു.









0 comments