ബിഹാറിലെ മുഴുവൻ കോൺഗ്രസ് എംഎൽഎമാരും ബിജെപിയിലേക്ക്? പാർടി യോഗത്തിൽനിന്ന് വിട്ടുനിന്നു

പാട്ന: ബിഹാറിലെ മുഴുവൻ കോൺഗ്രസ് എംഎൽഎമാരും രാജിവെച്ച് ബിജെപിയിൽ ചേരുമെന്ന് റിപ്പോർട്ട്. മകരസംക്രാന്തിക്ക് ശേഷം ബിഹാറിൽ കോൺഗ്രസ് പിളരുമെന്നും ആകെയുള്ള ആറ് എംഎൽഎമാരും എൻഡിഎ നേതാക്കളുമായി സമ്പർക്കത്തിലാണെന്നും സംസ്ഥാന മന്ത്രിയും എൽജെപി (ആർവി) നേതാവുമായ സഞ്ജയ് സിംഗ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഇതിന് പിന്നാലെ തിങ്കളാഴ്ച പട്‌നയിലെ സദഖത്ത് ആശ്രമത്തിൽ കോൺഗ്രസ് സംഘടിപ്പിച്ച 'ദഹി-ചുര' വിരുന്നിൽ ആറ് എംഎൽഎമാരും പങ്കെടുത്തില്ല. തുടർന്നാണ് കോൺഗ്രസ് നേതാക്കളുടെ കാലുമാറ്റ സാധ്യത ശക്തമായത്. ബിജെപി നേതാക്കൾ സഞ്ജയ് സിംഗിന്റെ പ്രസ്താവനയെ പിന്തുണച്ചിരുന്നു.
വ്യാഴാഴ്ച നടന്ന ‘മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി ബച്ചാവോ സംഗ്രാം’ എന്ന യോഗത്തിൽനിന്ന് കോൺഗ്രസ് എംഎൽഎമാരായ സുരേന്ദ്ര പ്രസാദ്, അഭിഷേക് രഞ്ജൻ എന്നിവർ വിട്ടുനിന്നിരുന്നു. മനോജ് ബിശ്വാസ്, അബിദൂർ റഹ്മാൻ, ഖമറുൽ ഹുദ, മനോഹർ പ്രസാദ് എന്നീ നാല് എംഎൽഎമാർ മാത്രമാണ് യോഗത്തിൽ പങ്കെടുത്തത്.
"അവർക്ക് ചില ആവശ്യങ്ങളുണ്ട്. അത് അംഗീകരിക്കപ്പെട്ടാൽ ആറ് കോൺഗ്രസ് എംഎൽഎമാരും എൻഡിഎ പാളയത്തിലെത്തും. കോൺഗ്രസ് നേതൃത്വത്തിനെതിരെ പാർടിയിൽ തന്നെ വലിയ അതൃപ്തിയുണ്ട്. മധുബനിയിൽ പാർടി അധ്യക്ഷന്റെ സാന്നിധ്യത്തിൽ കോൺഗ്രസ് പ്രവർത്തകർ തമ്മിലടിച്ചത് ഇതിന്റെ തെളിവാണ്," സഞ്ജയ് സിംഗ് മാധ്യമങ്ങളോട് പറഞ്ഞു.
ജനുവരി 14ന് ശേഷം മന്ത്രിസഭാ വിപുലീകരണം നടക്കാനിരിക്കെയാണ് ഈ അഭ്യൂഹങ്ങൾ ശക്തമാകുന്നത്. നിലവിൽ 89 എംഎൽഎമാരുള്ള ബിജെപിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. ജെഡി(യു)വിന് 85 എംഎൽഎമാരുണ്ട്. നാല് കോൺഗ്രസ് എംഎൽഎമാർ ജെഡി(യു)വിൽ ചേർന്നാൽ സഭയിൽ അവർ ബിജെപിക്ക് തുല്യരാകും. കൂടാതെ ലാലു പ്രസാദിന്റെ ആർജെഡിയിലും പിളർപ്പുണ്ടാകുമെന്ന് എൻഡിഎ നേതാക്കൾ അവകാശപ്പെടുന്നുണ്ട്.










0 comments