'ടിഎംസി ചോർ'; 'ജയ് ശ്രീറാം' വിളിയുമായി വിമാനത്തിനുള്ളിൽ മഹുവ മൊയ്ത്രയ്ക്ക് നേരെ അതിക്രമം

മഹുവ മൊയ്ത്ര (Photo: Wikipedia)
ന്യൂഡൽഹി: ഡൽഹിയിലേക്കുള്ള വിമാനയാത്രയ്ക്കിടെ തനിക്ക് നേരെ അതിക്രമമുണ്ടായതായി തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര. ഇൻഡിഗോ വിമാനത്തിനുള്ളിൽ വെച്ച് ഒരു കൂട്ടം പുരുഷന്മാർ തന്നെ അപമാനിച്ചുവെന്നും സുരക്ഷാ ഭീഷണി ഉയർത്തിയെന്നും മഹുവ മൊയ്ത്ര ആരോപിച്ചു. വിമാനത്തിനുള്ളിൽ വെച്ച് തനിക്കെതിരെ "ചോർ ചോർ, ടിഎംസി ചോർ", "ജയ് ശ്രീറാം" തുടങ്ങിയ മുദ്രാവാക്യങ്ങൾ ഇവർ വിളിച്ചതായി എംപി എക്സിൽ (X) കുറിച്ചു.
പ്രതിരോധത്തിനായുള്ള പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ യോഗത്തിൽ പങ്കെടുക്കാൻ ഔദ്യോഗിക ആവശ്യത്തിനായി ഡൽഹിയിലേക്ക് പോവുകയായിരുന്നു അവർ. ഇൻഡിഗോ 6E 719 വിമാനത്തിൽ സീറ്റ് നമ്പർ 1F-ൽ ആയിരുന്നു താൻ ഇരുന്നിരുന്നത്. ആറ് പേർ വിമാനത്തിനുള്ളിൽ വെച്ച് പ്രകോപനപരമായ രീതിയിൽ സംസാരിക്കുകയും ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും ചെയ്തു. ഇത് "പൗര കോപമല്ല" (Citizen anger), മറിച്ച് തന്റെ സുരക്ഷയെ ബാധിക്കുന്ന പരസ്യമായ പീഡനമാണെന്നും മഹുവ മൊയ്ത്ര പറഞ്ഞു.
സംഭവത്തിൽ ഇൻഡിഗോ എയർലൈൻസും സിവിൽ ഏവിയേഷൻ മന്ത്രാലയവും അടിയന്തര നടപടി സ്വീകരിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. കുറ്റക്കാരെ തിരിച്ചറിഞ്ഞ് 'നോ ഫ്ലൈ ലിസ്റ്റിൽ' (No-fly list) ഉൾപ്പെടുത്തണമെന്നും കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി റാം മോഹൻ നായിഡുവിനോട് മഹുവ ആവശ്യപ്പെട്ടു. സംഭവത്തിൽ ഇൻഡിഗോയിൽ നിന്നോ മന്ത്രാലയത്തിൽ നിന്നോ നിലവിൽ ഔദ്യോഗിക പ്രതികരണം ലഭ്യമായിട്ടില്ല.










0 comments