ad
Deshabhimani

മഹാരാഷ്ട്ര തദ്ദേശ സ്വയംഭരണ തെരഞ്ഞടുപ്പ്

സ്ത്രീ വോട്ട് രേഖപ്പെടുത്തുന്നതിനിടെ ബൂത്തിൽ കയറി കുശലാന്വേഷണം, എംഎൽഎയ്ക്കെതിരെ അന്വേഷണം

MH Booth
വെബ് ഡെസ്ക്

Published on Dec 02, 2025, 04:54 PM | 1 min read

മുംബൈ: മഹാരാഷ്ട്ര തദ്ദേശ സ്വയംഭരണ തെരഞ്ഞടുപ്പിൽ വോട്ടെടുപ്പിനിടെ ബൂത്തിൽ കയറി വോട്ട് രേഖപ്പെടുത്തുന്ന സ്ത്രീയുമായി കുശലാന്വേഷണം നടത്തിയ എംഎൽഎയ്ക്കെതിരെ അന്വേഷണം.


ഹിംഗോളി ജില്ലയിലെ കലംനൂരി ബസാർ പ്രദേശത്ത് വോട്ടെടുപ്പ് പുരോഗമിക്കുന്നിതിനിടെ  ശിവസേന എംഎൽഎ സന്തോഷ് ബംഗാർ ആണ് പോളിംഗ് ബൂത്തിനകത്ത് പ്രവേശിച്ചത്. വോട്ടർമാരോട് സംസാരിക്കയും വോട്ട് രേഖപ്പെടുത്തുന്ന സ്ഥലത്തെത്തി കുശലാന്വേഷണം നടത്തുകയും ചെയ്തു.


ബൂത്തിനകത്ത് എം എൽ എ സ്ത്രീയുമായി സംസാരിക്കുന്ന വീഡിയോ പുറത്തുവന്നതോടെ  വിവാദമായി. തുടർന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ അന്വേഷണം പ്രഖ്യാപിച്ചു.


സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിൽ 264 മുനിസിപ്പൽ കൗൺസിലുകളിലും നഗർ പഞ്ചായത്തുകളിലും വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. 6,042 തദ്ദേശ സീറ്റുകളിലേക്കും 264 കൗൺസിൽ പ്രസിഡന്റുമാരുടെ തസ്തികകളിലേക്കുമാണ് തെരഞ്ഞെടുപ്പ്.


പോളിംഗ് ബൂത്തിൽ പ്രവേശിച്ച് ഒരു സ്ത്രീ വോട്ട് ചെയ്യുമ്പോൾ ബംഗാർ ചുറ്റുമറയ്ക്ക് അകത്തേക്ക് എത്തിനോക്കുന്നതും അവരോട് സംസാരിക്കുന്നതുമായ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.


തെരഞ്ഞെടുപ്പ് നിയന്ത്രിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്നു. "ഞാൻ വീഡിയോ കണ്ടു. പക്ഷേ അത് അപൂർണ്ണമാണ്” എന്ന് ബന്ധപ്പെട്ട ഉദ്യോസ്ഥൻ സംഭവത്തെ ന്യായീകരിച്ചതും പ്രതിഷേധത്തിന് തീ പകർന്നു.


ഹിംഗോളിയിലെ മുനിസിപ്പൽ കൗൺസിൽ തെരഞ്ഞെടുപ്പിൽ ബംഗാറിന്റെ കുടുംബത്തിലെ ഒരു അംഗം മത്സര രംഗത്തുണ്ട്.   


തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളിലെ ക്രമക്കേടുകളെ കുറിച്ചുള്ള പരാതികളും കോടതി കേസുകളും ഉയർന്നതിനെ തുടർന്ന് കുറഞ്ഞത് 20 മുനിസിപ്പൽ കൗൺസിലുകളിലേക്കും (നഗർ പരിഷത്ത്) മുനിസിപ്പൽ പഞ്ചായത്തിലേക്കും (നഗർ പഞ്ചായത്ത്) വോട്ടെടുപ്പ് നീട്ടി വെച്ചിരിക്കയാണ്. ഈ സ്ഥലങ്ങളിലെ തെരഞ്ഞെടുപ്പ് ഡിസംബർ 2 ന് പകരം ഡിസംബർ 20 ന് നടക്കുമെന്നാണ് മഹാരാഷ്ട്ര സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ (എസ്ഇസി) അറിയിച്ചിട്ടുള്ളത്. തൊട്ട് തലേദിവസമാണ് മാറ്റിവെക്കൽ പ്രഖ്യാപിച്ചത്.

 



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home