'ആരതി തടസപ്പെടുത്തി'; തീർഥാടകരെ വളഞ്ഞിട്ട് തല്ലി പൂജാരിമാർ
കോലാപ്പൂർ: മഹാരാഷ്ട്രയിലെ ക്ഷേത്രത്തിലെത്തിയ തീർഥാടകർക്ക് നേരെ പൂജാരിമാരുടെ ആക്രമണം. പ്രശസ്തമായ ജ്യോതിബ ക്ഷേത്രത്തിലാണ് സംഭവം. ഇരുപതോളം പൂജാരിമാർ ചേർന്ന് തീർഥാടകരെ തല്ലുകയും ചവിട്ടുകയും അവർക്ക് നേരെ തേങ്ങ എറിയുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സംഭവത്തിൽ കോലാപ്പൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.
ഞായറാഴ്ച രാവിലെ പതിനൊന്നിനും പന്ത്രണ്ടിനും ഇടയിൽ പരമ്പരാഗതമായ പ്രദക്ഷിണവും ആരതിയും നടക്കുന്നതിനിടെയാണ് സംഭവം. ഒരു കൂട്ടം തീർഥാടകർ അച്ചടക്കമില്ലാതെ പെരുമാറിയെന്നും ആരതി തടസ്സപ്പെടുത്തിയെന്നുമാണ് ക്ഷേത്ര ഭരണസമിതിയുടെ വാദം. മുന്നറിയിപ്പുകൾ അവഗണിച്ച് പൂജാരിമാർക്ക് നേരെ കളർ പൊടി എറിഞ്ഞതായും ഇവരുടെ തലപ്പാവുകൾ തട്ടിമാറ്റിയതായും ട്രസ്റ്റ് ആരോപിക്കുന്നു.
തർക്കം രൂക്ഷമായതോടെ തീർഥാടകരെ പൂജാരിമാർ ക്ഷേത്ര സമുച്ചയത്തിലൂടെ വലിച്ചിഴയ്ക്കുകയും മർദ്ദിക്കുകയുമായിരുന്നു. പരിഭ്രാന്തരായി ഓടിപ്പോകാൻ ശ്രമിച്ചവരെ പിന്തുടർന്ന് പിടികൂടി വീണ്ടും മർദ്ദിക്കുന്നതും വീഡിയോയിലുണ്ട്. സംഭവത്തിൽ ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്.










0 comments