സൂക്ഷ്മപരിശോധനകളിൽ ക്രമക്കേട്; 'സിപ്ല'യുടെ ലൈസൻസ് റദ്ദാക്കി മഹാരാഷ്ട്ര

മുംബൈ: സിപ്ല ഫാർമ ആൻഡ് ലൈഫ് സയൻസസ് ലിമിറ്റഡിന്റെ മരുന്ന് വില്പന ലൈസൻസ് റദ്ദാക്കി മഹാരാഷ്ട്ര സർക്കാർ. ടാബ്‌ലെറ്റുകളുടെ പാക്കേജിങ്, സൂക്ഷ്മപരിശോധന എന്നിവയിൽ ക്രമക്കേടുകൾ കണ്ടതിനെത്തുടർന്നാണ് മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ (FDA) നടപടി.
പൂനെയിൽ സ്ഥിതി ചെയ്യുന്ന കമ്പനിയുടെ പ്രധാന വെയർഹൗസിൽ നടത്തിയ പരിശോധനയിലാണ് വ്യാപക ക്രമക്കേട് കണ്ടെത്തിയത്. പരിശോധനയിൽ റിയാക്ടിൻ പ്ലസ് ടാബ്‌ലെറ്റുകളുടെ പാക്കേജിംഗിൽ അനധികൃതമായ ലേബലിംഗ് കണ്ടെത്തിയിരുന്നു. 11.19 ലക്ഷം രൂപയുടെ സ്റ്റോക്കാണ് ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് പിടിച്ചെടുത്തത്.
വാങ്ങൽ-വില്പന രേഖകളും കമ്പ്യൂട്ടറൈസ്ഡ് സ്റ്റോക്കും തമ്മിലും പൊരുത്തക്കേടുകൾ ഉണ്ടെന്ന് തിരിച്ചറിഞ്ഞു. എന്നാൽ ലൈസൻസ് റദ്ദാക്കിയതിനെതിരെ സിപ്ല രംഗത്തുവന്നിട്ടുണ്ട്. വിഷയം കോടതിയുടെ പരിഗണയിലാണെന്നും തീരുമാനത്തിന് ശേഷം മാത്രമേ ലൈസൻസ് റദ്ദാക്കിയ നടപടി ഔദ്യോഗികമായി സാധൂകരിക്കപ്പെടു എന്നുമാണ് കമ്പനിയുടെ വാദം.
ഒൻപത് വർഷത്തോളമായി മരുന്ന് നിർമാണമേഖലയിലുള്ള കമ്പനിയുടെ വിശ്വാസ്യത കണക്കിലെടുക്കണമെന്നും ഇതുവരെ യാതൊരു പരാതിയും ലഭിച്ചിട്ടില്ലെന്നും സിപ്ല പ്രസ്താവനയിലൂടെ അറിയിച്ചു. മരുന്നുകൾ പലതും റാക്കുകളില്ലാതെ നിലത്താണ് സൂക്ഷിച്ചിരുന്നത്.
കാലാവധി കഴിഞ്ഞ മരുന്നുകളും വെയർഹൗസിൽ കണ്ടെത്തിയിരുന്നു. മരുന്നുകളുടെ വില്പന, സൂക്ഷ്മപരിശോധന എന്നിവയിൽ യാതൊരു വിട്ടുവീഴ്ചയും അനുവദിക്കില്ലെന്ന് എഫ്ഡിഎ അറിയിച്ചു.










0 comments