ഇമ്രാൻ ഖാന്റെ മോചനത്തിനായി ശബ്ദമുയർത്തി മുൻ ക്യാപ്റ്റൻ ജാവേദ് മിയാൻദാദ്

1992-ൽ പാകിസ്ഥാൻ ലോകകപ്പ് നേടിയപ്പോൾ ജാവേദ് മിയാൻദാദും ഇമ്രാൻ ഖാനും സഹതാരങ്ങളായിരുന്നു
ലാഹോർ: 2023 ആഗസ്ത് മുതൽ ജയിലിൽ കഴിയുന്ന മുൻ പാകിസ്ഥാൻ പ്രധാനമന്ത്രിയും ദേശീയ ക്രിക്കറ്റ് ടീം ക്യാപ്റ്റനുമായിരുന്ന ഇമ്രാൻ ഖാന്റെ മോചനത്തിന് പരസ്യമായി ആവശ്യമുന്നയിച്ച് മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ ജാവേദ് മിയാൻദാദ്.
ഇമ്രാന്റെ ആരോഗ്യനിലയെക്കുറിച്ചുള്ള ആശങ്കകൾക്കിടെ നൽകിയ അഭിമുഖത്തിലാണ് മിയാൻദാദ് പാകിസ്ഥാൻ സർക്കാരിനോട് അദ്ദേഹത്തോടുള്ള അഭിപ്രായവ്യത്യാസങ്ങൾ അവസാനിപ്പിച്ച് മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടത്. ഇമ്രാന്റെ ജയിൽവാസത്തെ നേരിട്ട് പരാമർശിച്ച് പ്രതികരിക്കുന്ന ആദ്യ പ്രമുഖ പാകിസ്ഥാൻ ക്രിക്കറ്റ് താരമാണ് മിയാൻദാദ്.
ഇമ്രാൻ ഈ സാഹചര്യം അർഹിക്കുന്നില്ലെന്ന് വികാരാധീനനായി മിയാൻദാദ് പറഞ്ഞു. “അദ്ദേഹത്തിന് ഒരു കുടുംബമുണ്ട്. ജയിലിൽ അദ്ദേഹം എന്താണ് ചിന്തിക്കുന്നതെന്ന് ഓർക്കുമ്പോൾ സങ്കടം തോന്നുന്നു. ഞങ്ങൾ വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു. പാകിസ്ഥാനെ വലിയ ഉയരങ്ങളിലേക്ക് എത്തിക്കാൻ ഒരുമിച്ച് പ്രവർത്തിച്ചവരാണ്,” അദ്ദേഹം പറഞ്ഞു.
പിന്നാലെ മുൻ വിക്കറ്റ് കീപ്പർ മൊയിൻ ഖാനും ഇമ്രാന് ആവശ്യമായ ചികിത്സയും അവകാശങ്ങളും ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടു. മറ്റ് പാകിസ്ഥാൻ ക്രിക്കറ്റ് താരങ്ങളും ഇമ്രാനെ പിന്തുണച്ച് ശബ്ദമുയർത്തണമെന്നും അദ്ദേഹം പറഞ്ഞു
“അഭിപ്രായവ്യത്യാസങ്ങൾ അവസാനിപ്പിച്ച് ഇമ്രാനെ മോചിപ്പിക്കൂ. അദ്ദേഹത്തിന് എന്തെങ്കിലും സംഭവിച്ചാൽ പാകിസ്ഥാൻ മുഴുവൻ ദുഃഖിക്കും,” മിയാൻദാദ് അഭിമുഖത്തിൽ പറഞ്ഞു
1980 കളിലും 1990 കളുടെ തുടക്കത്തിലും പാകിസ്ഥാൻ ക്രിക്കറ്റിന്റെ പ്രധാന ശക്തികളായിരുന്നു മിയാൻദാദും ഇമ്രാനും. ഇരുവരും പാകിസ്ഥാനെ നയിക്കുകയും 1992 ൽ ഇമ്രാൻഖാന്റെ ക്യാപ്റ്റൻസിയിൽ ജാവേദ് മിയാൻദാദും അംഗമായ ടീമാണ് അവരുടെ ഒരേയൊരു ഏകദിന ലോകകപ്പും നേടിയത്
ഇമ്രാന്റെ ആരോഗ്യവും ജയിൽ സാഹചര്യങ്ങളും സംബന്ധിച്ച് 22 മുൻ അന്താരാഷ്ട്ര ക്യാപ്റ്റൻമാർ നേരത്തെ പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫിന് തുറന്ന കത്തെഴുതിയിരുന്നു.









0 comments