മഹാരാഷ്ട്രയിൽ കെട്ടിടം തകർന്ന് മരിച്ചവരുടെ എണ്ണം ഒൻപതായി; രക്ഷാപ്രവർത്തനം തുടരുന്നു

ഭോപ്പാൽ: മഹാരാഷ്ട്രയിലെ ഭീവണ്ടിയിൽ കെട്ടിടം തകർന്ന് മരിച്ചവരുടെ എണ്ണം ഒൻപതായി ഉയർന്നു. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരുടെ എണ്ണം നിരവധിയാണെന്നും അധികൃതർ അറിയിച്ചു. പവർലൂം പട്ടണത്തിലെ ബാലാജി നഗറിലെ നാലുനില കെട്ടിമാണ് വ്യാഴാഴ്ച രാത്രി 11.30ഓടെ തകർന്നത്. അപകടത്തിൽ പരിക്കേറ്റ ഒരു കുട്ടിയെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കോഹിനൂർ എന്ന നാല് നില കെട്ടിടത്തിന്റെ ഒരു ഭാഗമാണ് തകർന്നുവീണത്. പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. ദേശീയ ദുരന്ത നിവാരണ സേന, താനെ ദുരന്ത നിവാരണ സേന, അഗ്നിരക്ഷാ സേന എന്നിവർ ചേർന്ന് തിരച്ചിൽ നടത്തുന്നുണ്ട്. ഒരാളുടെ മൃതദേഹം കണ്ടെത്തി. നാല് നിലകളിലായി 48 മുറികളാണ് കെട്ടിടത്തിലുള്ളത്. ഓരോ നിലകളിൽ 12 മുറികളുണ്ടായിരുന്നു.
രാത്രി ഒമ്പതുമണിയോടെ കെട്ടിടത്തിൽ നിന്ന് ശബ്ദങ്ങൾ കേട്ടതായി താമസക്കാർ പറഞ്ഞു. ശബ്ദം കേട്ട് പരിഭ്രാന്തരായ നാട്ടുകാർ അധികൃതരെ അറിയിക്കുകയും നിരവധി കുടുംബങ്ങളെ സ്ഥലത്ത് നിന്ന് ഒഴിപ്പിക്കുകയും ചെയ്തു. അപകടത്തിൽ രക്ഷപ്പെടുത്തിയവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കെട്ടിടം അപകടാവസ്ഥയിലാണെന്ന് നഗരസഭ നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയതായി ഉദ്യോഗസ്ഥർ പറയുന്നു. നിരവധി കുടുംബങ്ങൾ കെട്ടിടത്തിൽ നിന്ന് നേരത്തെ താമസം മാറിയിരുനനു. കെട്ടിടത്തിന്റെ അറ്റകുറ്റ പണികൾ നടക്കുമ്പോഴാണ് തകർന്നുവീണത്. മരിച്ചവിൽ ഭൂരിഭാഗവും കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികളിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികളാണെന്ന് അധികൃതർ പറഞ്ഞു.










0 comments