മോദിയെ വിമർശിച്ചു; ആർഎസ്എസ് നേതാവ് മധു കിഷ്വറിനെതിരെ വാരാണാസി കോടതിയിൽ പരാതി

പ്രൊഫ. മധു പൂർണിമ കിഷ്വർ
വാരാണാസി: ആർഎസ്എസ് നേതാവും എഴുത്തുകാരിയുമായ പ്രൊഫ. മധു പൂർണിമ കിഷ്വറിനെതിരെ വാരാണാസി കോടതിയിൽ പരാതി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും സോഷ്യൽമീഡിയയിലൂടെ വിമർശിച്ചുവെന്ന് ചൂണ്ടിക്കാണിച്ച് കാശി മേഖലയിലെ ബിജെപി ലീഗൽ സെൽ കൺവീനർ ശശാങ്ക് ശേഖർ ത്രിപാഠിയാണ് കോടതിയെ സമീപിച്ചത്.
മധു കിഷ്വറിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്നും ഡിജിറ്റൽ തെളിവുകളും കിഷ്വറിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളും പരിശോധിക്കണമെന്നും പരാതിക്കാരൻ ആവശ്യപ്പെടുന്നുണ്ട്. ഈ പ്രചാരണത്തിൽ കിഷ്വറിനെ സഹായിക്കുന്ന അജ്ഞാതരായ കൂട്ടുപ്രതികളെ കണ്ടെത്തണമെന്നും അവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നുമാണ് അപേക്ഷയിൽ പറയുന്നത്. മോദിക്കെതിരെ സോഷ്യൽമീഡിയയിലൂടെ അതീവ ഗുരുതരമായ ആരോപണങ്ങളാണ് കിഷ്വർ നടത്തിയത്.
യോഗി ആദിത്യനാഥിന്റെ ഏകാധിപത്യ ഭരണമാണെന്നും കിഷ്വർ ആരോപിച്ചിരുന്നു. ഇത് രാജ്യത്തെ പരമോന്നത ഭരണഘടനാ പദവിയുടെ അന്തസ്സിന് കളങ്കമുണ്ടാക്കിയെന്നാണ് പരാതിക്കാരന്റെ ആരോപണം. ഹിന്ദുമതത്തിനെയും അവഹേളിക്കുന്ന തലത്തിൽ ആരോപണം ഉന്നയിക്കുന്നതായും പരാതിക്കാരൻ ചൂണ്ടിക്കാട്ടി. അതേസമയം, കടുത്ത മോദി ഭക്തയായിരുന്ന മധു കിഷ്വർ, മോദിയെ കുറിച്ചുള്ള ബുക്കുകൾ എഴുതുകയും വാ തോരാതെ സംസാരിക്കുകയും ചെയ്ത എഴുത്തുകാരി കൂടിയാണ്.










0 comments