print edition വിദ്യാർഥിനിയെ ജയിലിലടച്ച സംഭവം; ഉദ്യോഗസ്ഥരെ കോടതി ശാസിച്ചത് സ്വാഗതാർഹം: എം എ ബേബി

ന്യൂഡൽഹി: നോയ്‌ഡയിലെ തൊഴിലാളി സമരവുമായി ബന്ധപ്പെട്ട് വിദ്യാർഥിനിയെ ദേശീയ സുരക്ഷാ നിയമം (എൻഎസ്‌എ) ചുമത്തി ജയിലിൽ അടച്ച സംഭവത്തിൽ യുപിയിലെ ഉദ്യോഗസ്ഥരെ അലഹബാദ് ഹൈക്കോടതി ശാസിച്ചത് സ്വാഗതാർഹമാണെന്ന് സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി പറഞ്ഞു.
കഴിഞ്ഞ ഏപ്രിലിൽ സമരത്തിലേർപ്പെട്ട തൊഴിലാളികളെ കാണുന്നതിനായി സിപിഐ എം പ്രതിനിധി സംഘം നോയ്‌ഡയിൽ എത്തിയപ്പോൾ കൂടിക്കാഴ്‌ചയ്‌ക്ക് ഉദ്യോഗസ്ഥർ തയ്യാറായില്ല. പലയിടങ്ങളിലായി ഏറെനേരം കാത്തിരുന്നിട്ടും ജില്ലാ കലക്ടർ എത്തിയില്ല. സിപിഐ എം പ്രതിനിധി സംഘത്തിലുണ്ടായിരുന്ന പലരെയും പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്‌തു. കലക്ടറേറ്റിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചതിന് ശേഷം മാത്രമാണ് അവരെ വിട്ടയച്ചത്.
ഉദ്യോഗസ്ഥർ കൂറുകാട്ടേണ്ടത് ഭരണഘടനയോടാണെന്നും രാഷ്ട്രീയ മേലാളൻമാരോട് അല്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. സർക്കാർ ഉദ്യോഗസ്ഥർ ഇത് കാതുതുറന്ന് കേൾക്കണം. തങ്ങൾ എന്തു ചെയ്‌താലും ഒരു പ്രശ്‌നവുമില്ലെന്ന മനോഭാവത്തിൽ ഇനി മുന്നോട്ടു പോകരുതെന്നും ബേബി പറഞ്ഞു.










0 comments