print edition എല്ലാ തലത്തിലും തിരുത്തൽ: സിപിഐ എം

ന്യൂഡൽഹി: കേരളത്തിൽ എൽഡിഎഫിനുണ്ടായ തിരിച്ചടിയെക്കുറിച്ച് ആഴത്തിലുള്ള പരിശോധന തുടരുകയാണെന്നും മുകൾത്തട്ട് മുതൽ താഴെത്തട്ടുവരെ തിരുത്തൽ നടപടി അടിയന്തരമായി നടപ്പാക്കുമെന്നും സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി.
നിയമസഭാ തെരഞ്ഞെടുപ്പുകളിലെ സിപിഐ എം പ്രകടനത്തിന്റെ പ്രാഥമിക വിലയിരുത്തൽ മൂന്നു ദിവസമായി ചേർന്ന കേന്ദ്രകമ്മിറ്റി യോഗം പൂർത്തീകരിച്ചതായി അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
തിരിച്ചടിയുടെ കാരണങ്ങൾ മനസ്സിലാക്കാൻ താഴെത്തട്ട് മുതൽ കമ്മിറ്റികൾ ചേർന്നുവരികയാണ്. കേരളത്തിൽ അഞ്ചുലക്ഷം പാർടി അംഗങ്ങളുൾപ്പെട്ട നാൽപ്പതിനായിരം ഘടകങ്ങളിലും സ്വതന്ത്രമായ ചർച്ചയുണ്ടാകും.
വിവിധ ഘടകങ്ങളിൽ ഉയരുന്ന അഭിപ്രായങ്ങൾ ജൂൺ അഞ്ച് മുതൽ എട്ട് വരെയുള്ള തീയതികളിലായി തിരുവനന്തപുരത്ത് ചേരുന്ന സംസ്ഥാന സെക്രട്ടറിയറ്റും സംസ്ഥാന കമ്മിറ്റിയും വിശദമായി ചർച്ച ചെയ്യും. പിബി അംഗങ്ങളുടെ ഒരു സംഘവും പങ്കെടുക്കും. ചർച്ചകളുടെ അടിസ്ഥാനത്തിൽ ദൗർബല്യങ്ങൾ കണ്ടെത്തി പാർടിയെ ആകെ വിശ്വാസത്തിലെടുത്തുള്ള തിരുത്തൽ നടപടികളിലേക്ക് കടക്കും.
ബംഗാൾ, തമിഴ്‌നാട്, അസം, പുതുച്ചേരി എന്നിവിടങ്ങളിലും ഇതേ പ്രക്രിയയുണ്ടാകും. ബംഗാളിൽ എല്ലാ പാർടി ഘടകങ്ങളും യോഗം ചേർന്ന് സംസ്ഥാന സമിതിക്ക് അഭിപ്രായങ്ങൾ കൈമാറും. ജൂൺ അവസാനത്തോടെ അവലോകനം പൂർത്തിയാക്കും. പുതിയ മാറ്റങ്ങളുടെ പശ്‌ചാത്തലത്തിൽ പ്രത്യേക പ്ലീനം ചേരാൻ സംസ്ഥാന ഘടകം തീരുമാനിച്ചിട്ടുണ്ട്.
സംസ്ഥാനതലത്തിലെ ചർച്ചകൾ പൂർത്തീകരിച്ച ശേഷം ജൂൺ അവസാനത്തോടെ പിബി യോഗം ചേരും. കേന്ദ്രകമ്മിറ്റിക്ക് മുമ്പാകെ വയ്‌ക്കേണ്ട റിപ്പോർട്ട് തയ്യാറാക്കും. സാധാരണ മൂന്നുമാസം കൂടുമ്പോഴാണ് സിസി യോഗം ചേരുക. നിലവിലെ സാഹചര്യത്തിൽ ജൂലൈ പകുതിയോടെ പ്രത്യേക സിസി യോഗം ചേർന്ന് തെരഞ്ഞെടുപ്പ് ഫലങ്ങൾ വിശദമായി അവലോകനംചെയ്യും – ബേബി പറഞ്ഞു.











0 comments