രാജ്യം കടുത്ത പാചക വാതക പ്രതിസന്ധിയിലേയ്ക്കോ ? ഹോട്ടലുകളുടെ പ്രവർത്തനം നിലച്ചേയ്ക്കുമോ ? സൂചന നൽകി കേന്ദ്രം

ഫയൽ ചിത്രം
ന്യൂഡല്‍ഹി : രാജ്യം കടുത്ത പാചക വാതക പ്രതിസന്ധിയിലേക്ക് കടക്കുന്നുവെന്ന് സൂചനകൾ. പാചകവാതകം ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് മാത്രമായി പരിമിതപ്പെടുത്താനാണ് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ണായക തീരുമാനം. പുതിയ തീരുമാനം അനുസരിച്ച്, ഹോട്ടലുകള്‍ക്ക് ഗാർഹിക പാചകവാതകം നൽകുന്നില്ലെന്ന് നിർബന്ധമായും ഉറപ്പാക്കുകയും ഇപ്പോൾ നൽകിവരുന്ന വാണിജ്യ പാചകവാതകത്തിന്റെ അളവിൽ കുറവ് വരുത്തുകയും ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.
പാചകവാതകത്തിന്‍റെ വിതരണം ഉറപ്പാക്കാൻ കേന്ദ്രം പൊതുമേഖലാ എണ്ണക്കമ്പനികളായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നിവയുടെ എക്സിക്യൂട്ടീവ് ഡയറക്ടർമാർ ഉൾപ്പെട്ട പ്രത്യേക സമിതിയെ നിയോഗിച്ചു. ആശുപത്രികൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തടസ്സമില്ലാതെ എൽപിജി ലഭ്യമാക്കുമെന്നും ഹോട്ടലുകൾ, റെസ്റ്ററന്റുകൾ, മറ്റ് വ്യവസായങ്ങൾ എന്നിവയുടെ പരാതികൾ സമിതി പരിശോധിക്കുമെന്നും കേന്ദ്രമന്ത്രി ഹർദിപ് സിങ് പുരി അറിയിച്ചു.
നിലവിൽ എൽപിജി ക്ഷാമമില്ലെന്ന് കേന്ദ്രം വാദിക്കുമ്പോഴും പുതിയ കർശന തീരുമാനങ്ങൾ ചൂണ്ടിക്കാട്ടുന്നത് രാജ്യം കടുത്ത പാചക വാതക പ്രതിസന്ധിയിലേക്ക് കടക്കുന്നുവെന്നാണ്. നേരത്തെ ഗാർഹിക സിലിണ്ടർ ബുക്കിംഗിന് 25 ദിവസത്തെ ഇടവേള നിർബന്ധമാക്കിയിരുന്നു. പശ്ചിമേഷ്യൻ സംഘർഷം ഇത്തരത്തിൽ കടുക്കുകയാണെങ്കിൽ രാജ്യത്തെ പല മേഖലകളും പ്രതിസന്ധിയിലാകാന്‍ സാധ്യതയുമുണ്ടെന്നാണ് സൂചന.
ഇറാൻ-ഇസ്രയേൽ-യുഎസ് യുദ്ധവും ഹോർമുസ് കടലിടുക്ക് ഉൾപ്പെടെയുള്ള പ്രധാന ഊർജ്ജ ഷിപ്പിംഗ് റൂട്ടുകളിൽ ഉണ്ടായ തടസ്സവും കാരണം കഴിഞ്ഞ ശനിയാഴ്ച എൽപിജി സിലിണ്ടറുകളുടെ വിലയും വർദ്ധിപ്പിച്ചു . ഗാർഹിക പാചക വാതകത്തിന്റെ നിരക്ക് 60 രൂപയും വാണിജ്യ എൽപിജി സിലിണ്ടറുകളുടെ നിരക്ക് 115 രൂപയും വർദ്ധിപ്പിച്ചിരുന്നു. അതേസമയം മാർച്ച് 10 മുതൽ ബാംഗ്ലൂർ നഗരത്തിലെ ഹോട്ടൽ, റസ്റ്റോറന്റ് പ്രവർത്തനങ്ങളെ ബാധിക്കുമെന്ന് ബാംഗ്ലൂർ ഹോട്ടൽസ് അസോസിയേഷൻ തിങ്കളാഴ്ച അറിയിച്ചു .









0 comments