പാചകവാതക പ്രതിസന്ധി: റെയിൽവേ ജീവനക്കാരെയും പട്ടിണിയാക്കി കേന്ദ്രം; സമരത്തിനൊരുങ്ങി സംഘടനകൾ

ന്യൂഡൽഹി: രാജ്യം അഭിമുഖീകരിക്കുന്ന രൂക്ഷമായ പാചകവാതക (എൽപിജി) ക്ഷാമം, ട്രെയിൻ ഗതാഗതത്തെയും സുരക്ഷയെയും സാരമായി ബാധിക്കുന്ന തലത്തിലേക്ക് വളർന്നിരിക്കുന്നു. കേന്ദ്ര സർക്കാരിന്റെ ദീർഘവീക്ഷണമില്ലാത്ത നയങ്ങൾ ജനജീവിതം സ്തംഭിപ്പിച്ചതിന് പിന്നാലെ, റെയിൽവേ റണ്ണിങ് ജീവനക്കാരെയും ട്രെയിൻ മാനേജർമാരെയും പട്ടിണിയിലേക്ക് തള്ളിവിടുകയാണ്.
വീട്ടിൽ നിന്ന് മാറി 2 മുതൽ 4 ദിവസം വരെ നീളുന്ന തുടർച്ചയായ ഡ്യൂട്ടി ചെയ്യുന്ന ലോക്കോ പൈലറ്റുമാർക്കും ട്രെയിൻ മാനേജർമാർക്കും വിശ്രമത്തിനും ഭക്ഷണത്തിനും ഏക ആശ്രയം ക്രൂ ചെയ്ജിങ്ങ് സ്റ്റേഷനുകളിലെ റെയിൽവേ റണ്ണിങ് റൂമുകളാണ്. ഇവിടെ 24 മണിക്കൂറും ഭക്ഷണം തയ്യാറാക്കി നൽകുന്നുണ്ട്. ഡ്യൂട്ടി കഴിഞ്ഞ് ക്ഷീണിച്ചെത്തുന്ന ജീവനക്കാരുടെ ആരോഗ്യത്തിനും ആവശ്യമായ വിശ്രമത്തിനും ഗുണനിലവാരമുള്ള ഭക്ഷണം അത്യാവശ്യമാണ്. എന്നാൽ ഗ്യാസ് ലഭ്യതയില്ലാത്തതിനാൽ പല റണ്ണിങ് റൂമുകളിലും ഇത് സംബന്ധിച്ച് നോട്ടീസ് പതിച്ചുകഴിഞ്ഞു. ഗ്യാസ് ക്ഷാമം മൂലം പല റണ്ണിങ് റൂമുകളിലും ഭക്ഷണം തയ്യാറാക്കുന്നത് നിർത്തിവെക്കുകയോ വിഭവങ്ങൾ ഗണ്യമായി കുറയ്ക്കുകയോ ചെയ്തിട്ടുണ്ട്. റെയിൽവേ അധികൃതർ ആവശ്യമായ നടപടികൾ സ്വീകരിക്കാത്തതിനാൽ കോൺട്രാക്റ്റർമാർ കൈയ്യൊഴിയുന്ന അവസ്ഥയാണുള്ളത്.

തിരുവനന്തപുരം ഡിവിഷനിലെ ദക്ഷിണ റെയിൽവേ എംപ്ലോയീസ് യൂണിയൻ (DREU) ഈ വിഷയത്തിൽ ഡിആർഎമ്മിന് അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് നൽകിയ കത്തിൽ, ഗ്യാസ് ക്ഷാമം സ്റ്റാഫ് കാന്റീനുകളെയും റണ്ണിങ് റൂമുകളിലെ ഭക്ഷണം പാകം ചെയ്യുന്നതിനെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി. സ്റ്റാഫ് കാന്റീനുകൾ അടച്ചുപൂട്ടലിന്റെ വക്കിലാണെന്നും റണ്ണിങ് റൂമുകളിലെ ഭക്ഷണത്തിൽ സ്റ്റാൻഡേർഡ് മെനു ഇതിനകം വെട്ടിച്ചുരുക്കിയെന്നും യൂണിയൻ കത്തിൽ ചൂണ്ടിക്കാട്ടി. ട്രെയിനുകളിലും യാർഡുകളിലും വർക്ക് ഷോപ്പുകളിലും ജോലി ചെയ്യുന്ന ജീവനക്കാർക്ക് ഇത് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നു. ജീവനക്കാർക്ക് പുറത്ത് ഹോട്ടലുകളെ ആശ്രയിക്കാൻ പറ്റാത്ത സാഹചര്യവുമുണ്ട്. പലയിടങ്ങളിലും വിറകടുപ്പ് ഉപയോഗിച്ച് പാചകം ചെയ്യുന്ന ചിത്രങ്ങളും പുറത്തുവരുന്നുണ്ട്.
രാത്രി കാലങ്ങളിലും രാവിലെയുമൊക്കെയായി ഡ്യൂട്ടിക്കായി വരുന്ന ക്രൂവിന് റണ്ണിങ് റൂമുകളിൽ ഭക്ഷണം ഉറപ്പാക്കാൻ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് ഓൾ ഇന്ത്യ ലോക്കോ റണ്ണിങ് സ്റ്റാഫ് അസോസിയേഷൻ (AILRSA) ആവശ്യപ്പെട്ടു. ജീവനക്കാരെ പട്ടിണിക്കിടുന്ന നയം രാജ്യത്തിന്റെ ഊർജ്ജ സുരക്ഷ അപകടത്തിലാണെന്നതിലേക്കും അധികൃതരുടെ ദീർഘവീക്ഷണമില്ലായ്മയിലേക്കുമാണ് വിരൽ ചൂണ്ടുന്നത്. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്ന ജീവനക്കാർക്ക് അടിസ്ഥാന സൗകര്യമായ ഭക്ഷണം പോലും നിഷേധിക്കുന്ന അവസ്ഥ ഒരു കാരണവശാലും അനുവദിക്കാനാവില്ലെന്നും സംഘടനകൾ വ്യക്തമാക്കി.
അടിയന്തിര നടപടി സ്വീകരിക്കാത്ത പക്ഷം ശക്തമായ സമരപരിപാടികളിലേക്ക് നീങ്ങുമെന്നും യൂണിയനുകൾ മുന്നറിയിപ്പ് നൽകി. രാജ്യത്ത് 33 കോടി ഗാർഹിക പാചകവാതക കണക്ഷനുകളുണ്ടെങ്കിലും ദീർഘകാല സംഭരണ പദ്ധതികളുടെ അഭാവം മൂലം ക്ഷാമം രൂക്ഷമാകുകയാണ്. ഗ്രാമീണ മേഖലകളിൽ ഗാർഹിക എൽപിജി സിലിണ്ടർ ബുക്കിങ് ഇടവേള 25ൽ നിന്ന് 45 ദിവസമാക്കി വർധിപ്പിച്ചതും പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നു.










0 comments