print edition ഇന്ധനക്ഷാമം പരിഹരിക്കുന്നതിൽ കേന്ദ്രസർക്കാർ പരാജയം: രാജ്യമാകെ പ്രതിസന്ധി

ന്യൂഡൽഹി: ഇന്ധനക്ഷാമം പരിഹരിക്കുന്നതിൽ കേന്ദ്രസർക്കാർ പരാജയപ്പെട്ടതോടെ വിവിധ മേഖലകളിലേക്ക് പ്രതിസന്ധി പടരുന്നു. രാജ്യത്തുടനീളം ഹോട്ടലുകൾ അടച്ചതിന് പിറകെ വാണിജ്യ, വ്യവസായ, കാർഷിക മേഖലകൾക്കും ആഘാതമേറ്റു. സൂക്ഷ്‌മ–ചെറുകിട –-ഇടത്തരം യൂണിറ്റുകൾ കൂട്ടത്തോടെ അടച്ചുപൂട്ടുകയാണ്. ബംഗളൂരുവിൽ മാത്രം മൂവായിരത്തിലേറെ യൂണിറ്റുകൾ പൂട്ടി. വെൽഡിങ്, മെറ്റൽ കാസ്റ്റിങ്, ഹീറ്റ് ട്രീറ്റ്‌മെന്റ് തുടങ്ങിയ പ്രവൃത്തികളും നിലച്ചു. ഗുജറാത്തിലെ മോർബിയിൽ 400ലേറെ സെറാമിക് യൂണിറ്റും പൂട്ടി. നൂറുക്കണക്കിനാളുകൾ തൊഴിൽ രഹിതരായി.
അടിസ്ഥാന മേഖലയായ കാർഷിക മേഖലയും ഞെരുക്കത്തിലായി. ആവശ്യത്തിന് എൽഎൻജി (ദ്രവീകൃത പ്രകൃതിവാതകം) ലഭ്യമല്ലാത്തതിനാൽ വളം നിർമാണ യൂണിറ്റുകളുടെ പ്രവർത്തനവും നിലച്ചു. വളം യൂണിറ്റുകൾ കൂട്ടമായി പൂട്ടുന്നത് കൃഷിയെ പ്രതികൂലമായി ബാധിക്കുന്നത് ദൂരവ്യാപക പ്രത്യാഘാതത്തിന് ഇടയാക്കും. യൂറിയ ഉൽപ്പാദിപ്പിക്കുന്നതിന് എൽഎൻജി അനിവാര്യമാണ്. ഇഫ്‌കോയുടെ വളംനിർമാണ യൂണിറ്റുകളാണ് കൂടുതലും പ്രതിസന്ധിയിലായത്. പശ്ചിമേഷ്യൻ സംഘർഷം തുടരുകയാണെങ്കിൽ കൂടുതൽ യൂറിയ ഇറക്കുമതി ചെയ്യേണ്ടി വരും.
ആശങ്കാജനകം: പെട്രോളിയം മന്ത്രാലയം
എൽപിജി ക്ഷാമം ആശങ്കാജനകമാണെന്ന് പെട്രോളിയം മന്ത്രാലയം ജോയിന്റ് സെക്രട്ടറി സുജാത ശർമ തുറന്നുസമ്മതിച്ചു. ‘എൽപിജി വിതരണകേന്ദ്രങ്ങളിൽ ആളുകൾ കൂട്ടമായെത്തുന്നത് പ്രശ്‌നമാണ്. ഓൺലൈൻ ബുക്കിങ്ങിലേക്ക് മാറണം. പിഎൻജി കണക്‌ഷനുകൾ വർധിപ്പിക്കാൻ നടപടിയെടുക്കുന്ന സംസ്ഥാനങ്ങൾക്ക് 10 ശതമാനം വാണിജ്യ എൽപിജി അധികം നൽകും. മണ്ണെണ്ണ, കൽക്കരി, ചാണകവരളി തുടങ്ങിയ മറ്റ് സ്രോതസ്സുകളിലേക്ക് ആളുകൾ മാറണം’–സെക്രട്ടറി പറഞ്ഞു.










0 comments