print edition സ്‌പീക്കർക്ക് വിശ്വാസ്യതയില്ല: പ്രതിപക്ഷം

ന്യൂഡൽഹി: ഭരണപക്ഷത്തിന് ഒത്താശ ചെയ്‌ത് വിശ്വാസ്യത നഷ്‌ടപ്പെടുത്തിയ സ്‌പീക്കർ ഓം ബിർളയെ നീക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതിപക്ഷത്തിന്റെ അവിശ്വാസപ്രമേയത്തിൽ ലോക്‌സഭയിൽ ചർച്ച. പ്രമേയം കൊണ്ടുവന്നത് പാർലമെന്റിന്റെ അന്തസ്സ് സംരക്ഷിക്കാനെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. സ്‌പീക്കറെ അപകീർത്തിപ്പെടുത്താനാണിതെന്ന് ഭരണപക്ഷം ആരോപിച്ചു.
ചൊവ്വാഴ്‌ച പകൽ 11ന് സഭ ചേർന്നപ്പോൾ തെരഞ്ഞെടുപ്പ് കമീഷനും മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർക്കും എതിരെ ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തി. വിവിധ സംസ്ഥാനങ്ങളിൽ വ്യാപക വോട്ടുകൊള്ള നടക്കുന്നുവെന്ന് പ്രതിപക്ഷം പറഞ്ഞു. ഇതോടെ 12 വരെ പിരിഞ്ഞ സഭ വീണ്ടുംചേർന്നപ്പോൾ സ്‌പീക്കർക്ക് എതിരായ അവിശ്വാസപ്രമേയം പരിഗണനയ്‌ക്ക് എടുത്തു.
ഓം ബിർള വിട്ടുനിന്നെങ്കിലും അദ്ദേഹം നിശ്ചയിച്ച പാനലിലെ ജഗദാംബികപാൽ സഭാനടപടി നിയന്ത്രിക്കാൻ ചെയറിൽ ഇരുന്നത് പ്രതിപക്ഷം ചോദ്യം ചെയ്‌തു. സ്‌പീക്കർക്കെതിരായ അവിശ്വാസപ്രമേയം സഭ പരിഗണിക്കുന്പോൾ ഡെപ്യൂട്ടി സ്‌പീക്കറാണ് സഭ നിയന്ത്രിക്കേണ്ടത്. ലോക്‌സഭയിൽ ഇതുവരെ ഡെപ്യൂട്ടി സ്‌പീക്കറെ നിയമിച്ചിട്ടില്ല.
ഇൗ സാഹചര്യത്തിൽ, സഭാനടപടി നിയന്ത്രിക്കാൻ മറ്റൊരംഗത്തെ തെരഞ്ഞെടുക്കണം –പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാൽ ചെയറിലുള്ള അംഗത്തിന് സ്‌പീക്കറുടെ അധികാരമുണ്ടെന്നും ജഗദംബികാപാലിന് നടപടി നിയന്ത്രിക്കാൻ തടസ്സമില്ലെന്നും ഭരണപക്ഷം പ്രതികരിച്ചു. തുടർന്ന് 50 അംഗങ്ങളെങ്കിലും പ്രമേയത്തെ പിന്തുണയ്‌ക്കുന്നുണ്ടോയെന്ന് അറിയാൻ പ്രമേയം വോട്ടിനിട്ടു. പിന്തുണ ഉറപ്പായതോടെ 10 മണിക്കൂർ ചർച്ച അനുവദിച്ചു.
നിർണായക ചർച്ചകളിൽ പ്രതിപക്ഷ അംഗങ്ങളെ സ്‌പീക്കർ സംസാരിക്കാൻ അനുവദിക്കാറില്ലെന്ന് പ്രതിപക്ഷ ഉപനേതാവ് ഗൗരവ് ഗൊഗൊയ് ചൂണ്ടിക്കാട്ടി. പ്രതിപക്ഷനേതാവിന്റെ ഉൾപ്പടെ മൈക്ക് ഓഫ് ചെയ്യുന്നതും പതിവായിട്ടുണ്ടെന്നും ഗൊഗൊയ് പറഞ്ഞു.










0 comments